വിജേഷ് പിള്ള ഒളിവിലെന്ന് കര്‍ണാടക പൊലീസ്

single-img
15 March 2023

സ്വപ്ന സുരേഷിനെ കേസില്‍ നിന്ന് പിന്മാറാന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വിജേഷ് പിള്ള ഒളിവിലെന്ന് കര്‍ണാടക പൊലീസ്.

വിജേഷ് പിള്ളയെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബംഗളുരു വൈറ്റ് ഫീല്‍ഡ് ഡിസിപി വ്യക്തമാക്കി. വിജേഷ് പിള്ളയ്ക്ക് വാട്സാപ്പ് വഴിയാണ് സമന്‍സ് നല്‍കിയത്. അതിനോട് വിജേഷ് പിള്ള ഇത് വരെ പ്രതികരിച്ചിട്ടില്ല. ഫോണ്‍ സ്വിച്ച്‌ഡ് ഓഫാണ്. എത്രയും പെട്ടെന്ന് കെ ആര്‍ പുര പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് സമന്‍സ് നല്‍കിയത്. വിജേഷ് പിള്ളയെ കണ്ടെത്താന്‍ ആവശ്യമെങ്കില്‍ കേരളാ പോലീസിന്റെ സഹായം തേടുമെന്നും ഡിസിപി എസ് ഗിരീഷ് വ്യക്തമാക്കി.

ഐപിസി 506 (കുറ്റകരമായ ഭീഷണി) വകുപ്പ് ചുമത്തിയാണ് ബെംഗളുരു കൃഷ്ണരാജ പുര പൊലീസ് വിജേഷ് പിള്ളയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. ഒടിടി സീരീസിന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സംസാരിക്കാനെന്ന പേരില്‍ മാ‍ര്‍ച്ച്‌ നാലിന് ബെംഗളുരു വൈറ്റ് ഫീല്‍ഡിലുള്ള സുരി ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വിജേഷ് പിള്ള തന്നെ വിളിച്ച്‌ വരുത്തിയെന്നാണ് സ്വപ്നയുടെ പരാതിയില്‍ പറയുന്നത്. സ്വര്‍‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്നയുടെ പക്കല്‍ ഉള്ള മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ എല്ലാ തെളിവുകളും നശിപ്പിക്കണമെന്നും, ജയ്‌പൂരിലേക്കോ ഹരിയാനയിലേക്കോ മാറണമെന്നും, പിന്നീട് കള്ള പാസ്‍പോര്‍ട്ട് സംഘടിപ്പിച്ച്‌ തന്നാല്‍ മലേഷ്യയിലേക്ക് കുട്ടികളോടൊത്ത് രാജ്യം വിടണമെന്നും വിജേഷ് പിള്ള ആവശ്യപ്പെട്ടെന്നാണ് സ്വപ്ന പരാതിയില്‍ പറയുന്നത്.

ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിക്കാതെ കേസില്‍ മുന്നോട്ട് പോയാല്‍ സ്വപ്നയെ കള്ളക്കേസില്‍ കുടുക്കുമെന്നും വിജേഷ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. വഴങ്ങിയില്ലെങ്കില്‍ സ്വപ്നയെ തീര്‍ത്ത് കളയുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിട്ടുണ്ടെന്ന് വിജേഷ് പറഞ്ഞതായും പരാതിയിലുണ്ട്. ആദ്യം നോണ്‍ കൊഗ്നിസബിള്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്ത പൊലീസ് പിന്നീട് വിശദമായ മൊഴിയെടുപ്പിന് ശേഷമാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.

അതേസമയം ആരോപണവുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ആരോപണങ്ങള്‍ പിന്‍വലിച്ച്‌ മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പു പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.