സ്വിഫ്റ്റ് കമ്പനി കെഎസ്ആർടിസിയുടെ അന്തകനായിമാറി: കെ സുധാകരൻ

single-img
7 April 2023

സ്വിഫ്റ്റ് കമ്പനിയെ വളർത്തുന്നതിലൂടെ കെ.എസ്.ആർ.ടി.സിക്ക് സംസ്ഥാന സർക്കാർ വിധിക്കുന്നത് ദയാവധമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. സർക്കാരിന്റെയും മാനേജ്‌മെന്റിന്റെയും കെടുകാര്യസ്ഥതയ്ക്കും പിടിപ്പുകേടിനും ശിക്ഷിക്കുന്നത് പാവപ്പെട്ട തൊഴിലാളികളെയാണ്.

ആർ ടിസിയിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാദ്ധ്യതയില്ലെന്ന സർക്കാർ നിലപാട് കടുത്ത തൊഴിലാളി വഞ്ചനയാണ്. സുശീൽഖന്ന റിപ്പോർട്ടിലെ അശാസ്ത്രീയമായ നിർദ്ദേശങ്ങൾ നടപ്പാക്കി കെ.എസ്.ആർ.ടി.സി ജീവനക്കാരെ ദ്രോഹിക്കാനാണ് സർക്കാരിന് താൽപ്പര്യമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ 17.5 ശതമാനം ബസുകളും സർവീസ് നടത്തുന്നില്ല. പ്രായോഗികമല്ലാത്ത ഡ്യൂട്ടി പാറ്റേണാണ് ഇപ്പോഴും നിലവിലുള്ളത്. സൂപ്പർക്ലാസ് സർവ്വീസുകൾ നടത്താൻ ഓരോ വർഷവും ചുരുങ്ങിയത് 1000 ബസ്സുകളെങ്കിലും പുതുതായി വേണം. കോടികൾ വിലയുള്ള കെ.എസ്.ആർ.ടി.സിയുടെ ആസ്തികൾ പലതും സിപിഎം നിയന്ത്രിത സ്ഥാപനങ്ങൾക്ക് കൈമാറ്റം ചെയ്യുകയാണ്.

ഇത്തരത്തിലുള്ള തലതിരഞ്ഞ നടപടികൾ കെ.എസ്.ആർ.ടി.സിയുടെ ശവക്കുഴിതോണ്ടുമെന്ന കാര്യത്തിൽ സംശയമില്ലെന്നും സ്വിഫ്റ്റ് കമ്പനി കെഎസ്ആർടിസിയുടെ അന്തകനായിമാറിയെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. സർവീസ് നടത്താൻ ബസ്സുകളില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ദേശസാത്കൃതറൂട്ടുകൾ മുഴുവൻ സ്വകാര്യവത്കരിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 42000 ജീവനക്കാരുണ്ടായിരുന്നപ്പോഴും ശമ്പളം മുടങ്ങാതെ നൽകുകയും 2752 പുതിയ ബസ്സുകൾ നിരത്തിലിറക്കുകയും 5350 ഷെഡ്യൂളുകൾ നടത്തുകയും ചെയ്തിരുന്നു.

പക്ഷെ ഇപ്പോൾ 26000 ജീവനക്കാർ മാത്രമാണുള്ളത്. ഇനിയത് 18000 മാത്രം മതിയെന്ന നിലപാടിലാണ് സർക്കാർ. ഇത് സ്വിഫ്റ്റ് കമ്പനിയെ സഹായിക്കാനാണ്. ഷെഡ്യൂകൾ ഗണ്യമായി വെട്ടിക്കുറച്ചതും പുതിയ ബസ്സുകൾ നിരത്തിലിറങ്ങാത്തതും ജീവനക്കാരെയും കെ.എസ്.ആർ.ടിസിയെയും അതിനെ ആശ്രയിക്കുന്ന പൊതുജനങ്ങളെയും ഒരുപോലെ ബാധിച്ചു.

പുതിയ ബസ്സുകൾ സ്വിഫ്റ്റ് കമ്പനിയുടെ പേരിൽ ഇറക്കുന്നതിനാൽ 15 വർഷം കാലവധി കഴിഞ്ഞ ബസ്സുകൾ പൊളിക്കേണ്ടിവരുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് സർവീസ് നടത്താൻ ബസ്സില്ലാത്ത സാഹചര്യം ഉണ്ടാകും. ഇപ്പോൾ തന്നെ കെ.എസ്.ആർ.ടി.സിക്ക് ഗ്രാമപ്രദേശങ്ങളിലെ പല റൂട്ടുകളിലേക്കും സർവീസ് നടത്താൻ ബസ്സില്ലെന്നതാണ് യാഥാർത്ഥ്യം. 1000 ലേറെ ബസ്സുകൾ ഇതിനകം പൊളിച്ചുനീക്കി. ഇതുവഴി ഇതിലെ ജീവനക്കാർ ജോലിയില്ലതായെന്നും സുധാകരൻ പറഞ്ഞു.