ജയലളിത ഹൈന്ദവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഹിന്ദു നേതാവ്; അണ്ണാമലൈയുടെ പ്രസ്താവന വിവാദത്തിൽ

single-img
26 May 2024

തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിതക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ നടത്തിയ പ്രസ്താവന വിവാദത്തില്‍. ജയലളിത ഹൈന്ദവര്‍ക്കായി പ്രവര്‍ത്തിച്ച ഹിന്ദു നേതാവായിരുന്നു എന്ന അണ്ണാമലൈയുടെ പ്രസ്താവനയാണ് വിവാദത്തിലായിരിക്കുന്നത്.

ജയലളിത ജീവിച്ചിരുന്നപ്പോൾ തമിഴ്‌നാട്ടില്‍ ഹിന്ദുക്കളില്‍ നിന്ന് അവര്‍ക്ക് ഏറെ പിന്തുണ ലഭിച്ചിരുന്നു. അവര്‍ ഹിന്ദുമതത്തിനായി ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്തതാണ് അതിനു കാരണമെന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടിയിരുന്നു. ജയലളിത ഒരു പരമോന്നത ഹൈന്ദവ നേതാവായിരുന്നെന്നു തെളിയിക്കുന്നതായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍.

പക്ഷെ അവരുടെ മരണശേഷം അവരുടെ പാര്‍ട്ടിയായ അണ്ണാഡിഎംകെ ഈ നയത്തില്‍ നിന്നു മാറി. അതിനാൽ തമിഴ്‌നാട്ടിലുണ്ടായ വലിയ ശൂന്യത നികത്തുകയാണു ബിജെപി ഇപ്പോള്‍ ചെയ്യുന്നതെന്നും അണ്ണാമലൈ പറഞ്ഞു.
എന്നാ; ജയലളിതയെ ഏകമത നേതാവായി ചിത്രീകരിച്ച് അണ്ണാമലൈ അപവാദം പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് അണ്ണാഡിഎംകെ സംഘടനാ സെക്രട്ടറി ഡി.ജയകുമാര്‍ രംഗത്തെത്തി.

സമൂഹത്തിലെ ഹിന്ദു, ഇസ്ലാം, ക്രിസ്ത്യന്‍ എന്നിവയുള്‍പ്പെടെ എല്ലാ മതങ്ങളോടും തുറന്ന സമീപനമായിരുന്നു ജയലളിതയ്ക്ക്. എല്ലാ മതങ്ങളെയും അവര്‍ ഒരുപോലെ ബഹുമാനിച്ചു. അണ്ണാമലൈയുടെ പ്രസ്താവന വെറും രാഷ്ട്രീയ ലാഭത്തിനുള്ളതെന്നും ജയകുമാര്‍ പറഞ്ഞു. ജയലളിതയുടെ തോഴി വി.കെ.ശശികലയും അണ്ണാമലൈയുടെ പ്രസ്താവനയെ തള്ളി. യഥാര്‍ഥ ദ്രാവിഡ നേതാവായാണ് അവസാന ശ്വാസം വരെ ജയലളിത ജീവിച്ചിരുന്നുവെന്ന് ശശികല പറഞ്ഞു.