ഭൂകമ്പ ഭീഷണി; പുതിയൊരു രണ്ടാം തലസ്ഥാനം കണ്ടെത്താനുള്ള നിർണ്ണായക നീക്കങ്ങളുമായി ജപ്പാൻ

വൻ ഭൂകമ്പ ഭീഷണിയുടെ പശ്ചാത്തലത്തിൽ പുതിയൊരു രണ്ടാം തലസ്ഥാനം കണ്ടെത്താനുള്ള നിർണ്ണായക നീക്കങ്ങളുമായി ജപ്പാൻ പാർലമെന്റ്. തലസ്ഥാന നഗരമായ ടോക്കിയോയിൽ വൻ ദുരന്തമുണ്ടായാൽ രാജ്യത്തിന്റെ ഭരണ സംവിധാനങ്ങൾ തടസ്സപ്പെടാതെ മുന്നോട്ട് കൊണ്ടുപോകാനാണ് ഇത്തരമൊരു ബദൽ നഗരം കണ്ടെത്തുന്നത്. ജപ്പാൻ പാർലമെന്റിന്റെ ഉപരിസഭയിൽ കടുത്ത വാദപ്രതിവാദങ്ങൾക്കൊടുവിലാണ് രണ്ടാം തലസ്ഥാനത്തിനുള്ള പ്രത്യേക നിയമനിർമ്മാണം പാസാക്കിയത്.
വരും മുപ്പത് വർഷത്തിനുള്ളിൽ ടോക്കിയോ നഗരത്തെ പിടിച്ചുകുലുക്കുന്ന വൻ ഭൂകമ്പത്തിന് എഴുപത് ശതമാനത്തോളം സാധ്യതയുണ്ടെന്നാണ് ഭൗമശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ ഏഴിൽ കൂടുതൽ തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പമുണ്ടായാൽ ടോക്കിയോയിലെ പ്രധാനമന്ത്രിയുടെ ഓഫീസ്, പാർലമെന്റ്, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം പൂർണ്ണമായി സ്തംഭിക്കും. ഇത്തരം അടിയന്തിര സാഹചര്യങ്ങളിൽ രാജ്യത്തെ നയിക്കാൻ ബദൽ ഭരണ കേന്ദ്രം ആവശ്യമാണ്.
നിയമം പ്രാബല്യത്തിൽ വന്നതോടെ ജപ്പാനിലെ പ്രമുഖ നഗരങ്ങൾ രണ്ടാം തലസ്ഥാന പദവിക്കായി മത്സരരംഗത്തിറങ്ങി കഴിഞ്ഞു. ജപ്പാനിലെ രണ്ടാമത്തെ വലിയ മെട്രോപൊളിറ്റൻ നഗരമായ ഓസാക്ക, വ്യാവസായിക കേന്ദ്രമായ അയ്ച്ചി, തന്ത്രപ്രധാന തുറമുഖ നഗരമായ ഫുകുവോക്ക എന്നിവയാണ് പ്രധാനമായും അവകാശവാദമുന്നയിച്ചിരിക്കുന്നത്. ഇതോടൊപ്പം ഹൊക്കൈഡോ, മിയാഗി പ്രവിശ്യകളും ബദൽ നഗരമാകാനുള്ള താല്പര്യം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാൽ രണ്ടാം തലസ്ഥാനമെന്ന ആശയം രാജ്യത്ത് വലിയ രാഷ്ട്രീയ തർക്കങ്ങൾക്കും വഴിതുറന്നിരിക്കുകയാണ്. ബിൽ പാസാക്കിയ ഭരണസഖ്യത്തിലെ ജപ്പാൻ ഇന്നൊവേഷൻ പാർട്ടിയുടെ തട്ടകമായ ഓസാക്കയെ സഹായിക്കാനാണ് ഈ നീക്കമെന്നാണ് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നത്. പണം വൻതോതിൽ ചെലവഴിക്കുന്ന ഇത്തരം പദ്ധതികൾ രാജ്യത്തിന്റെ സാമ്പത്തിക ഭാരം വർദ്ധിപ്പിക്കുമെന്നും വലിയ ആശയക്കുഴപ്പങ്ങൾക്ക് കാരണമാകുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു.സുരക്ഷയ്ക്ക് പുറമെ ജപ്പാനിലെ സാമ്പത്തിക വികേന്ദ്രീകരണവും ഈ പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
നിലവിൽ ജപ്പാനിലെ ആകെ സമ്പദ്‌വ്യവസ്ഥയുടെ അഞ്ചിലൊന്നും ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ പകുതിയതിലധികവും ടോക്കിയോയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ജനസംഖ്യയുടെ മുപ്പത് ശതമാനത്തോളം പേർ താമസിക്കുന്ന തലസ്ഥാന മേഖലയിലെ ഈ അമിത കേന്ദ്രീകരണം ഒഴിവാക്കാൻ പുതിയ പദ്ധതി ഉപകരിക്കും.രണ്ടാം തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെടുന്ന പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിനും ഗതാഗത സംവിധാനങ്ങൾക്കുമായി വൻതോതിൽ സർക്കാർ നിക്ഷേപമുണ്ടാകും. കൂടാതെ സ്വകാര്യ നിക്ഷേപകരെ ആകർഷിക്കുന്നതിനായി നികുതി ഇളവുകളും പുതിയ ഇളവുകളും പ്രഖ്യാപിക്കും. ഇതിലൂടെ ടോക്കിയോയ്ക്ക് പുറത്തുള്ള മറ്റ് പ്രാദേശിക മേഖലകളിൽ വലിയ രീതിയിലുള്ള സാമ്പത്തിക മുന്നേറ്റം സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് ഭരണകൂടം വിലയിരുത്തുന്നത്.


