പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ ക്ഷണിച്ച്‌ ഇസ്രയേല്‍ പ്രസിഡന്‍റ് 

single-img
14 November 2022

ടെല്‍ ആവീവ്: മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഔദ്യോഗികമായി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച്‌ ഇസ്രയേല്‍ പ്രസിഡന്‍റ്.

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലതുപക്ഷ സഖ്യത്തിന്‍റെ നേതാവായാണ് ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.

പ്രസിഡന്‍റിന്‍റെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ക്ഷണത്തിന് ശേഷം പ്രതികരിച്ച 73-കാരനായ ബെഞ്ചമിന്‍ നെതന്യാഹു എല്ലാ ഇസ്രായേലികളെയും സേവിക്കുമെന്ന് വാഗ്ദാനം ചെയ്തു, “ഞങ്ങള്‍ക്ക് വോട്ട് ചെയ്തവരും ചെയ്യാത്തവരെയുിം സേവിക്കും – ഇത് എന്റെ ഉത്തരവാദിത്തമാണ്” അദ്ദേഹം പറഞ്ഞു.

നാല് വര്‍ഷത്തിനുള്ളില്‍ അഞ്ച് തെരഞ്ഞെടുപ്പുകളാണ് ഇസ്രയേലില്‍ നടന്നത്. ഇത് അഭൂതപൂര്‍വമായ രാഷ്ട്രീയ സംഘര്‍ഷത്തിലേക്ക് ഇസ്രായേലിനെ നയിച്ചിരുന്നു. എന്നാല്‍ നവംബര്‍ ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും, സഖ്യകക്ഷികളായ അള്‍ട്രാ ഓര്‍ത്തഡോക്‌സ്, അള്‍ട്രാനാഷണലിസ്റ്റ് എന്നീ സഖ്യകക്ഷികളും ഒന്നാമതെത്തി.

തുടര്‍ച്ചയായ 12 വര്‍ഷത്തെ അധികാരത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് നെതന്യാഹു പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായത്. എന്നാല്‍ നവംബര്‍ ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ 120 സീറ്റുകളുള്ള പാര്‍ലമെന്റില്‍ നെതന്യാഹു നയിക്കുന്ന വലത് സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു.

കോടതിയില്‍ അഴിമതിയാരോപണങ്ങള്‍ നേരിടുന്ന നെതന്യാഹു 28 ദിവസം എടുത്താണ് തീവ്ര വലതുപക്ഷ സഖ്യം രൂപീകരിച്ച്‌ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതേ സമയം നെതന്യാഹു രൂപീകരിക്കുന്ന സര്‍ക്കാറില്‍ ധനകാര്യ, പ്രതിരോധം പോലുള്ള പ്രധാന വകുപ്പുകള്‍ സഖ്യകക്ഷികള്‍ക്ക് നല്‍കും എന്നാണ് വിവരം.