സിനിമയില്‍ അവസരം വാ​ഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചു എന്ന യുവാവിന്റെ പരാതി പ്രമോഷന്‍ തന്ത്രമാണോ; അന്വേഷിക്കാൻ പോലീസ്

single-img
22 October 2022

തിരുവനന്തപുരം; സിനിമയില്‍ അവസരം വാ​ഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചു എന്ന യുവാവിന്റെ പരാതിയില്‍ ഇന്നലെയാണ് ഒടിടി പ്ലാറ്റ്ഫോമായ എസ്മയ്ക്കും സംവിധായിക ലക്ഷ്മി ദീപ്തയ്ക്കുമെതിരെ പൊലീസ് കേസെടുത്തത്.

എന്നാല്‍ പരാതി എസ്മയുടെ പ്രമോഷന്‍ തന്ത്രമാണോ എന്ന സംശയത്തിലാണ് പൊലീസ്. പരാതിയുമായി യു‌വാവ് രം​ഗത്തെത്തിയതിനു പിന്നാലെ ടീസര്‍ പുറത്തുവന്നിരുന്നു. കൂടാതെ പരാതിക്കാരന്‍ കരാര്‍ ഒപ്പുവയ്ക്കുന്ന ദൃശ്യങ്ങളും പുറത്തെത്തി. ഇതോടെയാണ് ജനശ്രദ്ധയാകര്‍ഷിക്കാനുള്ള തന്ത്രമാണോ ഇതെന്ന് പൊലീസ് അന്വേഷണം നടത്തുന്നത്.

തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ 26കാരനാണ് ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികക്കും എതിരെ പൊലീസില്‍ പരാതി നല്‍കിയത്. കരാറിന്റെ പേരില്‍ തന്നെ കുടുക്കി സിനിമയില്‍ അഭിനയിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവം ചര്‍ച്ചയായതോടെ തിരുവനന്തപുരം വിഴിഞ്ഞം പൊലീസ് വഞ്ചനാക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു ഒടിടി പ്ലാറ്റ്ഫോം ഉടമകള്‍ക്കും സിനിമയുടെ സംവിധായികയുമാണ് കേസിലെ പ്രതികള്‍.

അരുവിക്കരയില്‍ വച്ചാണ് ഷൂട്ടിങ് നടന്നത്. ആളോഴിഞ്ഞ പ്രദേശത്തെ കെ‌ട്ടിടത്തിലായിരുന്നു ഷൂട്ടിങ്. ആദ്യം കുറച്ച്‌ ഭാ​ഗം ഷൂട്ട് ചെയ്ത ശേഷം കരാര്‍ ഒപ്പിടണമെന്ന് നിര്‍ബന്ധിച്ചെന്നും ഒപ്പിട്ട ശേഷമാണ് അഡള്‍ട്ട് ഒണ്‍ലി സിനിമയാണെന്ന് പറഞ്ഞത്. അഭിനയിച്ചില്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. അടുത്ത ദിവസം ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുമെന്നും താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും യുവാവ് പരാതിയില്‍ വ്യക്തമാക്കി.

എന്നാല്‍ സംവിധായിക ആരോപണങ്ങള്‍ തള്ളി. അശ്ലീല ചിത്രമാണെന്ന് യുവാവിനെ അറിയിച്ചിരുന്നുവെന്നും ഓഡിഷനിലൂടെയാണ് നടനെ തെരഞ്ഞെടുത്തതെന്നും സംവിധായിക ലക്ഷ്മി ദീപ്ത പറയുന്നത്. അതിനിടെ മറ്റൊരു യുവതി കൂടെ യെസ്മയ്ക്കെതിരെ രം​ഗത്തെത്തിയിരുന്നു.