ഇറാനിയൻ പടക്കപ്പലായ ‘ഐആർഐഎസ് ലാവൺ’ കൊച്ചി തീരത്ത് നങ്കൂരമിട്ടു

single-img
7 March 2026

സാങ്കേതിക തകരാറുകളെത്തുടർന്ന് ഇറാനിയൻ പടക്കപ്പലായ ‘ഐആർഐഎസ് ലാവൺ’ കൊച്ചി തീരത്ത് നങ്കൂരമിട്ടു. മാർച്ച് നാല് മുതൽ കൊച്ചിയിലുള്ള കപ്പലിലെ 183 നാവികരെയും സുരക്ഷിതമായി നാവികതാവളത്തിലേക്ക് മാറ്റിയതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര കപ്പൽ പ്രദർശനത്തിന് എത്തിയ ഈ പടക്കപ്പലിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇല്ലാതിരുന്നത് വലിയ പ്രതിരോധ ചർച്ചകൾക്കും ആശങ്കകൾക്കും വഴിവെച്ചിരുന്നു.

ഫെബ്രുവരി 28-ന് ഇറാൻ നൽകിയ പ്രത്യേക അഭ്യർത്ഥന പരിഗണിച്ചാണ് മാർച്ച് ഒന്നിന് കപ്പൽ കൊച്ചി തീരത്ത് അടുപ്പിക്കാൻ ഇന്ത്യ അനുമതി നൽകിയത്. മുംബൈ സന്ദർശനത്തിന് ശേഷം ലാവൺ കാണാതായെന്നും അമേരിക്ക തകർത്തുവെന്നും ഉൾപ്പെടെയുള്ള പ്രചാരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ സജീവമായിരുന്നു. എന്നാൽ കപ്പൽ ഇന്ത്യൻ സൈന്യത്തിന്റെ സുരക്ഷിത കവചത്തിലാണെന്ന് വ്യക്തമായതോടെ ദുരൂഹതകൾക്ക് വിരാമമായിരിക്കുകയാണ്.

അതേസമയം, ഇറാന്റെ മറ്റൊരു സൈനിക ടാങ്കറായ ‘ഐആർഐഎസ് ബുഷർ’ ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് എത്തിയിട്ടുണ്ട്. വിശാഖപട്ടണത്ത് നടന്ന മിലൻ 2026 നാവികാഭ്യാസത്തിൽ പങ്കെടുത്തു മടങ്ങിയ ഇറാന്റെ ‘ഐറിസ് ദേന’ എന്ന കപ്പലിനെ നേരത്തെ അമേരിക്ക ആക്രമിച്ചിരുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ഇറാനിയൻ കപ്പലുകളുടെ നീക്കം ആഗോള പ്രതിരോധ മേഖല അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.