വിലക്കയറ്റം നിയന്ത്രണം;സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സഞ്ചരിക്കുന്ന ‘അരിവണ്ടി’ ഇന്നുമുതല്‍

single-img
2 November 2022

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സഞ്ചരിക്കുന്ന ‘അരിവണ്ടി’ ഇന്നുമുതല്‍.

അരിവണ്ടിയുടെ ഉദ്ഘാടനം രാവിലെ 8.30ന് പാളയം മാര്‍ക്കറ്റിനു മുന്നില്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. ജയ, കുറുവ, മട്ട, പച്ചരി ഇനങ്ങളിലായി ആകെ 10 കിലോ അരി ഇതില്‍ നിന്ന് ഓരോ റേഷന്‍ കാര്‍ഡുടമകള്‍ക്കും വാങ്ങാം.

സപ്ലൈകോ സ്റ്റോറുകള്‍ ഇല്ലാത്ത 500 താലൂക്ക്, പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് അരിവണ്ടി എത്തുക. ഒരു താലൂക്കില്‍ 2 ദിവസം എന്ന ക്രമത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ പട്ടിണി കിടക്കേണ്ട അവസ്ഥയുണ്ടാകില്ലെന്ന് മന്ത്രി അനില്‍ പറഞ്ഞു. ഈ മാസം അവസാനത്തോടെ ആന്ധ്രയില്‍ നിന്നടക്കം അരിയെത്തുമെന്നും മന്ത്രി അറിയിച്ചു.

പൊതുവിപണിയില്‍ അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ മാസം എല്ലാ മുന്‍ഗണനേതര (വെള്ള, നീല) റേഷന്‍ കാര്‍ഡുടമകള്‍ക്ക് എട്ടു കിലോ ഗ്രാം അരി വീതം ലഭിക്കും. 10.90 രൂപ നിരക്കിലാണ് സ്പെഷ്യല്‍ അരി ലഭിക്കുക. നിലവിലുള്ള റേഷന്‍ വിഹിതത്തിന് പുറമേയാണിത്. ഒക്ടോബര്‍-നവംബര്‍- ഡിസംബര്‍ ത്രൈമാസ കാലയളവിലേക്കുള്ള മണ്ണെണ്ണ വിതരണവും തുടരുന്നതായി സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.