ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്ക്

single-img
15 October 2022

ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്ക്. 121 രാജ്യങ്ങളുടെ പട്ടികയില്‍ 107ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.

അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയയെല്ലാം ഇന്ത്യയ്ക്കു മുകളിലാണ്. ലോകത്തെ പോഷകാഹാരക്കുറവുള്ള കുട്ടികളുടെ നിരക്കില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ്.

ആഗോള, മേഖലാ, ദേശീയ തലങ്ങളില്‍ പട്ടിണി രേഖപ്പെടുത്തുന്നതിന് രാജ്യാന്തര തലത്തില്‍ പുറത്തിറക്കുന്ന സൂചികയാണ് ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ്. 29.1 ആണ് ഇതില്‍ ഇന്ത്യയുടെ സ്‌കോര്‍. ഗുരുതരം എന്നാണ് ഇന്ത്യയിലെ പട്ടിണി നിരക്കിനെ സൂചിക വിശേഷിപ്പിക്കുന്നത്.

ഏഷ്യയില്‍ അഫ്ഗാനിസ്ഥാന്‍ മാത്രമാണ് പട്ടിണി സൂചികയില്‍ ഇന്ത്യയ്ക്കു പിന്നിലുള്ളത്. പാകിസ്ഥാന്‍ 99ാം സ്ഥാനത്തും ബംഗ്ലാദേശ് 84-ാം സ്ഥാനത്തും ശ്രീലങ്ക 64-ാം സ്ഥാനത്തുമാണ്.

കഴിഞ്ഞ വര്‍ഷം 116 രാജ്യങ്ങളുടെ പട്ടികയില്‍ 101ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2020ല്‍ 94-ാം സ്ഥാനത്ത് എത്തിയിരുന്നു.

കുറഞ്ഞ കാലയളവിനിടെ പോഷകാഹാരക്കുറവിലേക്കു വീണ കുട്ടികളുടെ നിരക്കില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ്. 19.3 ശതമാനമാണ് ഇന്ത്യയിലെ ചൈല്‍ഡ് വേസ്റ്റിങ് റേറ്റ്.