ഇന്ത്യ 2036ലെ ഒളിംപിക്സിന് ആതിഥ്യം വഹിക്കാന്‍ പരമാവധി ശ്രമിക്കും;അനുരാഗ് ഠാക്കൂര്‍

single-img
29 December 2022

ന്യൂഡല്‍ഹി: ഇന്ത്യ 2036ലെ ഒളിംപിക്സിന് ആതിഥ്യം വഹിക്കാന്‍ പരമാവധി ശ്രമിക്കുമെന്നു കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂര്‍.

ലോക ശക്തിയായി എല്ലാ മേഖലയിലും ഇന്ത്യ മാറിക്കഴിഞ്ഞു, എന്നാല്‍, പിന്നെ കായികരംഗത്തും അതാകുന്നതില്‍ എന്താണു കുഴപ്പംമെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2036 ഒളിംപിക്സ് വേദിക്കായി ആദ്യ ഘട്ടത്തില്‍ 10 നഗരങ്ങളെയാണ് പരിഗണിക്കുക. ഇതില്‍ ഒരു നഗരത്തെ രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) വേദിയായി തിരഞ്ഞെടുക്കും.

അടുത്ത 3 ഒളിംപിക്സുകളുടെ വേദികളായി പാരിസ്, ലൊസാഞ്ചലസ്, ബ്രിസ്ബെയ്ന്‍ എന്നിവയാണ് നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ന്നു വരുന്ന ഒളിംപിക്സാണ് 2036ലേത്. ഇന്തൊനീഷ്യ, ദക്ഷിണ കൊറിയ, ഇക്കഴിഞ്ഞ ഫുട്ബോള്‍ ലോകകപ്പിനു വേദിയൊരുക്കിയ ഖത്തര്‍ എന്നിവയാണ് 2036 ഒളിംപിക്സിനായി രംഗത്തുള്ള മറ്റു രാജ്യങ്ങള്‍. ജര്‍മനിയും താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ആഭ്യന്തരതലത്തില്‍ എതിര്‍പ്പു ശക്തമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാടായ ഗുജറാത്തിനെ ഒളിംപിക്സ് വേദിയായി ഉയര്‍ത്തിക്കാട്ടുമെന്നാണ് കായികമന്ത്രി നല്‍കുന്ന സൂചന. അങ്ങനെയെങ്കില്‍ അഹമ്മദാബാദിലെ മൊട്ടേര സ്പോര്‍ട്സ് കോംപ്ലക്സാകും മുഖ്യവേദി. 1951ലും 1981ലും ഏഷ്യന്‍ ഗെയിംസിനും 2010ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനും ഇന്ത്യ ആതിഥ്യം വഹിച്ചിട്ടുണ്ട്. മൂന്നു തവണയും ഡല്‍ഹിയായിരുന്നു വേദി.