മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്

single-img
9 September 2022

ന്യൂഡല്‍ഹി: ഒരു രാജ്യത്തിന്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്.

131 സ്ഥാനത്തായിരുന്ന ഇന്ത്യ 2021ല്‍ ഒരു പടികൂടി താഴ്ന്ന് 132ലെത്തി.

2020ല്‍ അവസാനമായി പുറത്തിറങ്ങിയ മാനവ വികസന സൂചികയില്‍ 189 രാജ്യങ്ങളുടെ പട്ടികയില്‍ 131ാം സ്ഥാനമായിരുന്നു ഇന്ത്യക്ക്. രാജ്യത്തെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം, വിദ്യാഭ്യാസ നിലവാരം, ജിവിത നിലവാരം തുടങ്ങിയയാണ് പട്ടികയുടെ അളവുകോല്‍. ഐക്യരാഷ്ട്ര സഭ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമാണ് പട്ടിക പ്രസിദ്ധീരിക്കുന്നത്.

ഇത്തവണ 191 രാജ്യങ്ങളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ മാനവ വികസന സൂചിക അഥവാ എച്ച്‌ഡിഐ 2020ലെ 0.642ല്‍ നിന്ന് 2021ല്‍ 0.633 ആയി കുറഞ്ഞതോടെയാണ് 132ാം സ്ഥാനത്തായത്.

സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വെ, ഐസ്‌ലന്‍ഡ് എന്നിവരാണ്‌ മാനവ വികസന സൂചികയില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യ മൂന്ന് രാജ്യങ്ങള്‍. ഇടത്തരം മാനുഷിക വികസനമെന്ന് രേഖപ്പെടുത്തിയ 43 രാജ്യങ്ങളിലാണ് ഇന്ത്യ ഉള്ളത്. ഇതില്‍ കൂടുതലും ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്കന്‍ രാജ്യങ്ങളാണ്.

മാനവ വികസന സൂചിക പട്ടികയില്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ശ്രീലങ്ക 73ാമതും ചൈന 79ാം സ്ഥാനത്തും ബംഗ്ലാദേശ് 129ാം സ്ഥാനത്തും ഭൂട്ടാന്‍ 127ാമതുമാണ്. അതേസമയം ഇന്ത്യയേക്കാളും പിന്നില്‍ 161ാം സ്ഥാനത്താണ് മറ്റൊരു അയല്‍രാജ്യമായ പാകിസ്താന്‍. നേപ്പാള്‍ 143മതും മ്യാന്മര്‍ 149ാമതുമാണ്.

1990 മുതല്‍ 129ല്‍ തുടങ്ങി ഓരോ വര്‍ഷവും പട്ടികയില്‍ താഴേക്ക് പോവുകയാണ് ഇന്ത്യ. 2019 നും 2021 നും ഇടയിലുള്ള ഇടിവിന്റെ പ്രധാന കാരണം ആയുര്‍ദൈര്‍ഘ്യം കുറഞ്ഞതാവാമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ ആയുര്‍ദൈര്‍ഘ്യം 69.7 ല്‍ നിന്ന് 67.2ലേക്കെത്തിയിട്ടുണ്ട്.