ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം; പോലീസിനെയും സർക്കാരിനെയും വിമർശിച്ച് ഹൈക്കോടതി

single-img
10 May 2023

കൊട്ടാരക്കരയിൽ പ്രതി ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിനെയും സംസ്ഥാന സർക്കാരിനെയും വിമർശിച്ച് ഹൈക്കോടതി . സംഭവം ദുഃഖകരമെന്ന് കോടതി പറഞ്ഞു. പോലീസിന്റെ കൈയ്യിൽ തോക്കില്ലേ എന്നാണ് കോടതി ചോദിച്ചത്.

ഉണ്ടാകാമായിരുന്ന സാഹചര്യം മുൻകൂട്ടി കണ്ട് ഇത്തരം സംഭവങ്ങൾ തടയാൻ പോലീസിന് സാധിക്കണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രനുൾപ്പെട്ട ബെഞ്ച് വിഷയം പരിഗണിക്കാനായി ഉച്ചയ്ക്ക് ചേർന്ന പ്രത്യേക സിറ്റിംഗിലാണ് വിമർശനം. നമ്മുടെ രാജ്യത്ത് വേറെ എവിടെയെങ്കിലും ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടോ ? പ്രതിക്ക് മുന്നിലേക്ക് ഡോക്ടറെ എറിഞ്ഞ് കൊടുത്തത് ശരിയാണോ എന്ന് ചോദിച്ച കോടതി സുരക്ഷ ഉറപ്പാക്കുന്നതിൽ പോലീസ് പൂർണമായും പരാജയപ്പെട്ടുവെന്ന് പറഞ്ഞു.

ഡോക്ടർമാരെ സംരക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടണമെന്നും കോടതി പരാമർശിച്ചു. നാളെ മറ്റെവിടെയെങ്കിലും ഇത് ഉണ്ടാകാതിരിക്കാൻ സർക്കാർ സുരക്ഷ ഒരുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

വെറും 22 വയസ് മാത്രം പ്രായമുള്ള യുവ ഡോക്ടറുടെ കുടുംബത്തിനേറ്റ ദുഖത്തിന്‍റെ ആഘാതം തിരിച്ചറിയണമെന്ന് കോടതി ആവശ്യപ്പെട്ടു. സുരക്ഷാ സംവിധാനം എന്തിനെന്ന് സർക്കാരിനോട് ചോദിച്ച കോടതി, സംഭവങ്ങളെ മുൻകൂട്ടി കാണാൻ സാധിക്കണമെന്നും അങ്ങനെ ഇത്തരം സംഭവങ്ങൾ തടയാൻ പൊലീസിനാകണമെന്നും അദ്ദേഹം പറഞ്ഞു. ഇതേ സംഭവം നാളെ മറ്റ് ആശുപത്രികളിലും നടക്കില്ലേയെന്ന് കോടതി ചോദിച്ചു. ഇത്തരം സംഭവങ്ങൾ ഭാവിയിലും പ്രതീക്ഷിക്കണം.

ആവശ്യമായ സുരക്ഷ ഏർപെടുത്തണമെന്നത് കോടതിയല്ല പറയേണ്ടത്. അത് സർക്കാർ ചെയ്യേണ്ടതാണെന്നും കോടതി പറഞ്ഞു. വിദ്യാർത്ഥികളും ,രക്ഷകർത്താക്കളും ഭയപ്പാടിലാണെന്ന് ആരോഗ്യ സർവകലാശാലയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ഇത്തരം ആക്രമങ്ങൾ ചെറുക്കാൻ മുൻകൂർ നടപടികൾ സ്വീകരിക്കാനല്ലേ സുരക്ഷാ സംവിധാനങ്ങളെന്ന് ഈ ഘട്ടത്തിൽ കോടതി ചോദിച്ചു. പൊലീസിന്‍റെ കൈയ്യിൽ തോക്കില്ലേ? ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രാഥമിക ചുമതല പൊലീസിനില്ലേ? പിന്നെ എന്തിനാണ് പൊലീസിന് തോക്ക് കൊടുക്കുന്നത്? ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ വികാരപരമായി മാത്രമേ കോടതിക്ക് കൂടി ഇടപെടാനാകൂ. കാരണം എന്തായാലും സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് കോടതി വിലയിരുത്തി.

പ്രതികളെ മജിസ്ട്രേറ്റുമാരുടെ വസതിയിൽ ഹാജരാക്കുമ്പോൾ എന്താണ് നടപടികളെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. പ്രതിയ്ക്കു മുന്നിലേക്ക് ഡോക്ടറെ എറിഞ്ഞുകൊടുക്കുന്നത് ശരിയാണോ? പ്രത്യേകിച്ചും 22 വയസുളള യുവ ഡോക്ടറുടെ മുന്നിലേക്കെന്നും കോടതി ചോദിച്ചു. സർക്കാർ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ആരാണ് ഉത്തരവാദിത്തം പറയേണ്ടത്? സമാനമായ സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടുമെന്ന് പറഞ്ഞ കോടതി, ഇത് തടയാൻ എന്താണ് ചെയ്യാൻ പറ്റുകയെന്ന് പറയാനും പൊലീസിനോട് ആവശ്യപ്പെട്ടു.

എല്ലാവരും രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ ഇത് മറക്കും. മരിച്ചയാളുടെ കുടുംബം ജീവിതകാലം മുഴുവൻ വേദന തിന്നും. നാലോ അഞ്ചോ പൊലീസുകാർ നോക്കിനിൽക്കുമ്പോഴാണ് യുവ ഡോക്ടർ കൊല്ലപ്പെട്ടത്. പ്രതിയുടെ പ്രത്യാക്രണങ്ങളെ തടയാൻ പരിശീലനം കിട്ടിയവരല്ലേ പൊലീസുകാരെന്നും കോടതി ചോദിച്ചു.