സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

single-img
28 November 2022

തിരുവനന്തപുരം: സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് ഒരാഴ്ച മദ്യനിരോധനം ഏര്‍പ്പെടുത്തി. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തനം നവംബര്‍ 28 മുതല്‍ ഡിസംബര്‍ നാല് വരെ നിരോധിച്ചതായി ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണത്തിനെതിരെ തിരുവനന്തപുരം ലത്തീന്‍ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണ് നടപടിയെന്നും അറിയിപ്പില്‍ പറയുന്നു. വിഴിഞ്ഞത്ത് നിലവില്‍ 144 പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. സാഹചര്യങ്ങള്‍ നോക്കി മാത്രമാകും 144 പ്രഖ്യാപിക്കുക.

ഇന്നലത്തെ സംഘര്‍ഷം അടക്കമുള്ള കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കുമെന്നും കലക്ടര്‍ പറഞ്ഞു. സമരക്കാരുമായി ഇന്നും സമാധാന ചര്‍ച്ച നടക്കും. ഉച്ചയ്ക്കു ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് ചര്‍ച്ച. ചര്‍ച്ചയില്‍ മന്ത്രിമാരും പങ്കെടുത്തേക്കും. സമാധാനത്തിന് സഭ മുന്‍കൈ എടുക്കുമെന്ന് സമരസമിതി കണ്‍വീനര്‍ ഫാ. യൂജിന്‍ പെരേര അറിയിച്ചു