തമിഴ്നാട്ടില്‍ ഡിഎംകെ മന്ത്രിയും ലീഗ് എംപിയും തമ്മില്‍ പൊതുവേദിയില്‍ വെച്ച്‌ വാക്കേറ്റം

single-img
18 June 2023

തമിഴ്നാട്ടില്‍ ഡിഎംകെ മന്ത്രിയും ലീഗ് എംപിയും തമ്മില്‍ പൊതുവേദിയില്‍ വെച്ച്‌ വാക്കേറ്റമുണ്ടായി.

രാമനാഥപുരത്തു സര്‍ക്കാര്‍ ചടങ്ങ് നേരത്തെ തുടങ്ങിയതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. സംസ്ഥാനത്തെ മന്ത്രി രാജകണ്ണപ്പനും മുസ്ലിം ലീഗിന്റെ എംപി നവാസ് കനിയുമാണ് കൊമ്ബുകോര്‍ത്തത്. തര്‍ക്കം പരിഹരിക്കാൻ ഇടപെടാൻ ശ്രമിച്ച ജില്ലാ കളക്ടറെ വേദിയില്‍ നിന്ന് തള്ളി താഴെയിട്ടു. സംഭവത്തില്‍ ജില്ലാ കളക്ടറെ തള്ളിയിട്ടതില്‍ കേസെടുത്ത പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. പിന്നാലെ ജില്ലാ കളക്ടര്‍ക്കെതിരെ മുസ്ലിം ലീഗ് എംപി നവാസ് കനി തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. എന്നാല്‍ മന്ത്രി രാജകണ്ണപ്പനെതിരെ പരാതിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തമിഴ്നാട്ടില്‍ ഡിഎംകെയുടെ ഘടകകക്ഷിയാണ് മുസ്ലിം ലീഗ്. സംസ്ഥാനത്ത് മുസ്ലിം ലീഗിന്റെ ഏക എംപിയാണ് നവാസ് കനി. ഡിഎംകെ പിന്തുണയോടെയാണ് നവാസ് കനി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ ജയിച്ചത്. എസ്‌എസ്‌എല്‍സി പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ മികച്ച വിജയം നേടിയവരെ സംസ്ഥാനത്ത് സര്‍ക്കാര്‍ ആദരിക്കുന്ന പരിപാടി നടക്കുന്നുണ്ട്. ഈ പരിപാടിക്കിടെയാണ് സംഭവം നടന്നത്. മന്ത്രിക്ക് മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനുണ്ടായിരുന്നതിനാല്‍ ഇദ്ദേഹം പരിപാടി സ്ഥലത്ത് നേരത്തേയെത്തി. പിന്നാലെ പരിപാടി തുടങ്ങാൻ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മന്ത്രി പറഞ്ഞത് അനുസരിച്ച്‌ കളക്ടര്‍ പരിപാടി തുടങ്ങാൻ നിര്‍ദ്ദേശം നല്‍കി.

എന്നാല്‍ അല്‍പ്പം വൈകിയാണ് പരിപാടി സ്ഥലത്തേക്ക് എംപി എത്തിയത്. അപ്പോഴേക്കും പരിപാടി തുടങ്ങിയത് കണ്ട് എംപി കുപിതനായി. പിന്നാലെ എംപിയും മന്ത്രിയും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇരു പാര്‍ട്ടി പ്രവര്‍ത്തകരും പരസ്പരം കൊമ്ബുകോര്‍ത്തു. ഇതിനിടയില്‍ മന്ത്രിയെയും എംപിയെയും അനുനയിപ്പിക്കാൻ ശ്രമിച്ച ജില്ലാ കളക്ടറെ കൂട്ടത്തിലുണ്ടായിരുന്ന ഒരാളാണ് തള്ളി താഴെയിട്ടത്. നിലതെറ്റിയ ജില്ലാ കളക്ടര്‍ നിലത്തുവീണു. ഈ സംഭവത്തിലാണ് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തത്.