മലപ്പുറത്ത് 38 പേര്‍ക്ക് കൂടി അഞ്ചാം പനി 

single-img
8 December 2022

മലപ്പുറം: മലപ്പുറത്ത് 38 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 464 ആയി.

ചൊവ്വാഴ്ച (ഡിസംബര്‍ 6) വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയിലെ 85 തദ്ദേശ സ്ഥാപനങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കല്‍പകഞ്ചേരി (80), മലപ്പുറം നഗരസഭ (34), പൂക്കോട്ടൂര്‍ (30), കുറുവ (28), താനാളൂര്‍ (16), ഊരകം (13), കോട്ടയ്ക്കല്‍ നഗരസഭ (11), എ.ആര്‍ നഗര്‍ (10) എന്നിവയാണ് കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍. ജില്ലയില്‍ അഞ്ചു വയസ്സു വരെയുള്ള കുട്ടികളില്‍ 162749 പേര്‍ എം ആര്‍ വാക്‌സിന്‍ എടുക്കാത്തവരാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു.

അഞ്ചാം പനി രോഗ ബാധ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, രോഗ വ്യാപനം തടയുന്നതിനായി ജില്ലയില്‍ സ്‌കൂളുകളിലും അങ്കണവാടികളിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ജില്ലയില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ പറഞ്ഞു.

ആരാധനാലയങ്ങളിലൂടെയും മദ്രസകളടക്കമുള്ള മതപാഠ ശാലകളിലൂടെയും വാക്‌സിനേഷന്റെ പ്രാധാന്യം സംബന്ധിച്ച്‌ ബോധവത്കരണം നടത്തും. സോഷ്യല്‍ മീഡിയ, വോയ്‌സ് ക്ലിപ്പിങുകള്‍ വഴിയും ജനങ്ങളെ ബോധവത്കരിക്കാനും ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മത നേതാക്കള്‍ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.