മൈസൂരുവിലെ കര്‍ഷകര്‍ക്ക് പണം നല്‍കാതെ ഹോര്‍ട്ടികോര്‍പ്പ്

single-img
21 March 2023

ബെംഗളൂരു: പ്രളയകാലത്തും, കൊവിഡ് ദുരിതത്തിനിടയിലും കേരളത്തിലേക്ക് ലാഭം നോക്കാതെ പച്ചക്കറികളെത്തിച്ച മൈസൂരുവിലെ കര്‍ഷകര്‍ക്ക് പണം നല്‍കാതെ ഹോര്‍ട്ടികോര്‍പ്പ്.

12 ലക്ഷം രൂപയാണ് അവര്‍ക്ക് ഇനിയും ഹോര്‍ട്ടി കോര്‍പ്പില്‍ നിന്ന് കിട്ടാനുള്ളത്. ഹോര്‍ട്ടി കോര്‍പ്പിന്‍റെ അലംഭാവം മൂലം പലിശയിനത്തില്‍ മാത്രം 20 ലക്ഷം രൂപയാണ് കര്‍ഷകര്‍ക്ക് നഷ്ടം. ഈ മാസത്തിനകം പണം തന്നില്ലെങ്കില്‍ തിരുവനന്തപുരത്ത് ഹോ‍ര്‍ട്ടികോര്‍പ്പിന് മുന്നില്‍ സമരമിരിക്കുമെന്ന് കര്‍ഷകക്കൂട്ടായ്മയുടെ ചെയര്‍മാന്‍ കുരുബൂര്‍ ശാന്തകുമാര്‍.

മൈസുരുവില്‍ 1200 കര്‍ഷകര്‍ ഒന്നിച്ച്‌ ചേര്‍ന്ന് പഴം, പച്ചക്കറി, ധാന്യങ്ങള്‍ അടക്കം കൃഷി ചെയ്യുന്ന കര്‍ഷകക്കൂട്ടായ്മയാണ് റൈത്തമിത്ര. കേരളമാണ് ഈ കൂട്ടായ്മയുടെ പ്രധാനമാര്‍ക്കറ്റ്. 2016 മുതല്‍ കേരളത്തിലേക്കും, ഹോ‍ര്‍ട്ടികോര്‍പ്പിനും പച്ചക്കറികള്‍ ഇവര്‍ എത്തിച്ച്‌ നല്‍കുന്നുണ്ട്. പ്രളയകാലത്തും, കൊവിഡ് മഹാമാരിയുടെ കാലത്തും അഡ്വാന്‍സ് തുക പോലും ചോദിക്കാതെ കേരളത്തിലേക്ക് പച്ചക്കറികളെത്തിക്കാന്‍ സഹായിച്ച കൂട്ടായ്മയാണ് ഇപ്പോള്‍ ഹോര്‍ട്ടികോര്‍പ്പിന് കൊടുത്ത പച്ചക്കറിയുടെ വില പോലും കിട്ടാതെ ഗതികേടിലായിരിക്കുന്നത്.

2018-ല്‍ 94 ലക്ഷം രൂപയായിരുന്നു ഹോര്‍ട്ടികോര്‍പ്പില്‍ നിന്ന് കിട്ടാനുണ്ടായിരുന്നത്. പല തവണ കൃഷിമന്ത്രിയെയും മുഖ്യമന്ത്രിയെയും വരെ ചെന്ന് കണ്ടപ്പോള്‍ കുറച്ച്‌ പണം തന്നു. ലോണെടുത്താണ് കര്‍ഷകര്‍ക്ക് ഇപ്പോള്‍ പണം കൊടുക്കുന്നത്. അങ്ങനെ പലിശയിനത്തില്‍ മാത്രം 20 ലക്ഷം അധികം ബാധ്യത വന്നു. മാര്‍ച്ച്‌ 31 വരെ കാത്തിരിക്കും. എന്നിട്ടും പണം തന്നില്ലെങ്കില്‍ തിരുവനന്തപുരത്ത് ഹോര്‍ട്ടികോര്‍പ്പ് ഓഫീസിന് മുന്നില്‍ ഇരുന്ന് പണം കിട്ടുംവരെ സമരം ചെയ്യും. കര്‍ഷകര്‍ നിലപാട് വ്യക്തമാക്കി.

ഇനിയും 12 ലക്ഷം രൂപ ഹോര്‍ട്ടി കോര്‍പ്പില്‍ നിന്ന് കിട്ടാനുണ്ട്. ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് എടുത്തതിന്‍റെ 20 ലക്ഷം പലിശ ആരോട് ചോദിക്കണമെന്നറിയില്ല. ഇനിയും പണം കിട്ടിയില്ലെങ്കില്‍ സമരത്തിലേക്കെന്ന് കര്‍ഷകര്‍ പറയുന്നു