ഹിന്ദുക്കൾ മൂന്ന് വിശ്വാസ കേന്ദ്രങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നത്; നിയമസഭയിൽ യോ​ഗി

single-img
8 February 2024

അയോദ്ധ്യ ,കാശി, മഥുര വിഷയങ്ങിൽ പരാമർശവുമായി യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. മഹാഭാരതത്തിൽ കൃഷ്ണൻ അഞ്ച് ഗ്രാമങ്ങൾ പാണ്ഡവർക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഹിന്ദുക്കൾ മൂന്ന് വിശ്വാസ കേന്ദ്രങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നത്- നിയമസഭ യിൽ യോ​ഗി പറഞ്ഞതായി ​വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.

യുപിയിലെ ഗ്യാൻവാപി മസ്ജിദിൽ കോടതി പൂജ അനുവദിച്ചതിന് പിന്നാലെയാണ് യോ​ഗി ആദിത്യനാഥിന്റെ പരാമർശം. രാംധാരി സിംഗ് ദിനകറിൻ്റെ രശ്മിരതി എന്ന പുസ്തകത്തിലെ ‘കൃഷ്ണ കി ചേതാവനി’ എന്ന കവിത ഉദ്ധരിച്ചായിരുന്നു യോ​ഗിയുടെ പരാമർശം.

മുഗൾ രാജാവായ ഔറംഗസീബിൻ്റെ മസ്ജിദിൻ്റെ നിർമ്മാണത്തിനായി മഥുരയിലെ കേശവദേവ് ക്ഷേത്രം തകർത്തതാണെന്ന് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ എഎസ്ഐ പറഞ്ഞിരുന്നു.
അയോധ്യയിൽ അനീതി നടന്നു. അനീതിയെക്കുറിച്ച് പറയുമ്പോൾ, 5,000 വർഷങ്ങൾക്ക് മുമ്പ് നടന്ന കാര്യം ഓർക്കുകയാണ്. അന്ന് ഭഗവാൻ കൃഷ്ണൻ പാണ്ഡവർക്കായി കൗരവരോട് പകുതി രാജ്യം ആവശ്യപ്പെട്ടു.

അത് ബുദ്ധിമുട്ടാണെങ്കിൽ അഞ്ച് ​ഗ്രാമങ്ങളെങ്കിലും നൽകാൻ ആവശ്യപ്പെട്ടു. ഇവിടെ ഞങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട വെറും മൂന്ന് കേന്ദ്രങ്ങൾ മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ദൈവങ്ങൾ സ്വയം അവതരിച്ച സ്ഥലങ്ങളാണിവ. ദുര്യോധനന്റെ പോൽ ഇവിടെയും കടുംപിടുത്തമുണ്ട്.

കടുംപിടുത്തത്തെ രാഷ്ട്രീയം ചേർത്ത് വോട്ട് ബാങ്ക് രാഷ്ട്രീയമാക്കി മാറ്റാൻ ശ്രമിക്കുമ്പോൾ തർക്കമുണ്ടാകുമെന്നും യോഗി പറഞ്ഞു. പൊതുവിശ്വാസം അനാദരിക്കപ്പെടുന്നതും ഭൂരിപക്ഷം ജനങ്ങളും അപേക്ഷിക്കുന്നതും ഇതാദ്യമായാണ്. ഞങ്ങൾ മൂന്ന് സ്ഥലങ്ങൾ മാത്രമാണ് ആവശ്യപ്പെട്ടത്, മറ്റ് സ്ഥലങ്ങളിൽ ഒരു പ്രശ്നവുമില്ല- യോഗി പറഞ്ഞു.