ഡൽഹിയിലെ ജ്വല്ലറിയിൽ 25 കോടിയുടെ മോഷണം നടത്തിയതിനു പിന്നിൽ മുടിവെട്ടുകാരൻ; നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ

single-img
30 September 2023

കഴിഞ്ഞ ഒരാഴ്ച ഡൽഹി പൊലീസിന് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ഡൽഹിയിൽ നടന്ന ഏറ്റവും വലിയ ജ്വല്ലറി ഷോറൂം കവർച്ച ജനങ്ങളെ, പ്രത്യേകിച്ചും വ്യാപാരികളെയും വളരെയേറെ ഭയപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ഛത്തീസ്ഗഡിൽ വച്ച് കവർച്ചയുടെ മുഖ്യ സൂത്രധാരനായ ലോകേഷ് ഡൽഹി പൊലീസിൻ്റെ പിടിയിലായി.

ജ്വല്ലറി ഷോറൂമിൽ നിന്ന് 25 കോടിയുടെ ആഭരണങ്ങൾ മോഷ്ടിച്ച ലോകേഷ് ഡൽഹി പൊലീസിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. ഛത്തീസ്ഗഡിൽ ഒരു മോഷണക്കേസിൽ പ്രതിയായ ലോകേഷ് തന്നെ പൊലീസ് തിരയുന്നു എന്നറിഞ്ഞതിനു പിന്നാലെ ഡൽഹിയിലേക്ക് കടക്കുകയായിരുന്നു. ഡൽഹിയിലെത്തിയ ലോകേഷ് മോഷണത്തിനായി പുതിയ പദ്ധതി തയ്യാറാക്കുകയും അത് പ്രാവർത്തികമാക്കുകയും ആയിരുന്നു എന്ന് ഡൽഹി പൊലീസ് പറയുന്നു..

ഡൽഹിയിൽ നിന്ന് ഏകദേശം 1100 കിലോമീറ്റർ അകലെയുള്ള ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ ബാർബർ ഷോപ്പ് നടത്തി വന്നിരുന്ന വ്യക്തിയാണ് ലോകേഷ്. താൻ ഒരു കൊടും ക്രിമിനൽ ആണെന്ന് ആർക്കും സംശയത്തിന് ഇട വരുത്താതെ വളരെ തന്ത്രപൂർവ്വമായിരുന്നു ഇയാൾ ജീവിച്ചുവന്നത്. ബാർബർ ഷോപ്പിൽ എത്തുന്നവരെ ചിരിച്ച മുഖത്തോടെ മാത്രം സ്വീകരിക്കുന്ന ലോകേഷ് നാട്ടുകാർക്കും വളരെയേറെ പ്രിയപ്പെട്ടവനായിരുന്നു. ഡൽഹിയിലെ മോഷണം കഴിഞ്ഞ് ബിലാസ്പൂരിൽ എത്തിയ പ്രതി ആർക്കും ഒരു സംശയത്തിനും ഇടവരുത്താതെ തൻ്റെ ജോലിയിൽ വ്യാപൃതനായി.

കുറഞ്ഞ സമയംകൊണ്ട് കൂടുതൽ പണം സമ്പാദിക്കണം എന്ന ലക്ഷ്യത്തോടെയാണ് ലോകേഷ് പുതിയ ബിസിനസ് ആരംഭിച്ചത്. ജ്വലറികളിലെ മോഷണമായിരുന്നു ആ ബിസിനസ് എന്ന് മാത്രം. എന്നാൽ തൻ്റെ ഈ പുതിയ ബിസിനസ് മറ്റുള്ളവരിൽ നിന്നും മറച്ചുവയ്ക്കാൻ ലോകേഷ് ശ്രമിച്ചിരുന്നു. അതിൽ അയാൾ വിജയിക്കുകയും ചെയ്തു. എന്നാൽ നാട്ടുകാർക്ക് അറിയാത്ത മറ്റൊരു സംഗതി കൂടിയുണ്ടായിരുന്നു. ലോഗേഷ് ശ്രീവാസ് എന്ന ഇയാൾക്കെതിരെ 14 മോഷണ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നുള്ളതായിരുന്നു അത്. അതിൽ ഏഴെണ്ണം രജിസ്റ്റർ ചെയ്തിരിക്കുന്നത് ബിലാസ്പൂർ സ്റ്റേഷൻ പരിധിയിലായിരുന്നു.

നേരത്തെ രണ്ട് തവണ ലോകേഷ് ജയിലിലും കിടന്നിട്ടുണ്ട്. 2017ലും വീണ്ടും 2022ലുമായിരുന്നു ആ സംഭവങ്ങൾ. കവർച്ചയ്ക്ക് ഇറങ്ങുന്ന ലോകേഷിന് ഒരു പ്രത്യേകതയുണ്ട്. മോഷണത്തിനു വേണ്ടി സംഘം രൂപീകരിക്കുന്ന ശീലമില്ല. ഓരോ മോഷണത്തിനും ഒന്നോ രണ്ടോ പേരെ കൂടെക്കൂട്ടും. ആ മോഷണം കഴിയുന്നതോടെ അവരെ ഒഴിവാക്കുകയും ചെയ്യും. ലോകേഷ് ഈ രീതി പിന്തുടരുന്നതിന് ഒരു കാരണമുണ്ട്. തന്നെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ആരും അറിയാതെ സൂക്ഷിക്കുക എന്നുള്ളതായിരുന്നു ആ കാരണം.

പതിവുപോലെ ഡൽഹി ജ്വല്ലറി ഷോറൂം മോഷണക്കേസിലും ലോകേഷ് രണ്ടുപേരെ കൂടെ കൂട്ടിയിരുന്നു. ഇപ്പോൾ കൂട്ടുപ്രതികളെ പൊലീസ് തിരയുകയാണ്. ബിലാസ്പൂര്‍ പൊലീസ് തനിക്കെതിരെ കേസ് എടുത്തതിനെ തുടർന്ന് അവിടെ നിന്നും രക്ഷപ്പെട്ട ലോകേഷ് എത്തിയത് ഡൽഹിയിലാണ്. തുടർന്ന് ഒരു ദിവസം മുഴുവൻ ഡൽഹിയിലെ ഭോഗൽ മാർക്കറ്റിൽ ലോകേഷ് ചുറ്റിക്കറങ്ങി. അവിടെ സ്ഥിതി ചെയ്തിരുന്ന ജ്വല്ലറി ഷോറൂമുകൾ ആയിരുന്നു ലോകേഷിൻ്റെ ലക്ഷ്യം. പുറമേനിന്ന് എല്ലാ ഷോറൂമുകളും പരിശോധിച്ച ലോകേഷ് തൻ്റെ അടുത്ത പദ്ധതിക്കായി അവിടെയുള്ള ഏറ്റവും വലിയ ഷോറൂം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.

തനിക്ക് മേൽക്കൂരയിലൂടെ ഷോറൂമിനുള്ളിലേക്ക് കടക്കാമെന്ന് ലോകേഷ് മനസ്സിലാക്കി. തുടർന്ന് മോഷണം നടത്താനുള്ള ഉപകരണങ്ങൾ ശേഖരിച്ചു. ഇതിനിടെ ഏത് ദിവസമാണ് ജ്വല്ലറി അവധിയെന്നുള്ള വിവരം തിരക്കി. ഭോഗൽ മാർക്കറ്റ് തിങ്കളാഴ്‌ച അവധിയാണെന്ന് മനസ്സിലാക്കിയ ലോകേഷ് ഞായറാഴ്‌ച രാത്രി ഷോറൂമിനുള്ളിൽ പ്രവേശിക്കാൻ പദ്ധതിയിട്ടു.

പദ്ധതി പ്രകാരം ഞായറാഴ്ച രാത്രി 11 മണിയോടെ തൊട്ടടുത്ത കെട്ടിടം വഴി ലോകേഷ് ഷോറൂമിനുള്ളിൽ പ്രവേശിച്ചു. തിങ്കളാഴ്‌ച വൈകുന്നേരം ഏഴുമണിയോടെ അതേ വഴിയിലൂടെ തിരിച്ചിറങ്ങി. 20 മണിക്കൂറുകളോളം ലോകേഷ് ഷോറൂമിനുള്ളിൽ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഭക്ഷണ സാധനങ്ങളൊക്കെ ലോകേഷ് കൂടെക്കരുതിയിരുന്നു. അകത്ത് തിന്നും കുടിച്ചുമാണ് ലോകേഷ് മോഷണം നടത്തിയത്. ലോക്കറിൻ്റെ ഭിത്തി തകർക്കുന്നതിനിടയിൽ ക്ഷീണിച്ചപ്പോൾ കുറച്ചു നേരം കിടന്നുറങ്ങുക പോലും ചെയ്തു. മോഷണത്തിൽ ലോകേഷിനെ സഹായിക്കാൻ രണ്ടുപേർ കൂടി ഉണ്ടായിരുന്നു എന്ന് പൊലീസിന് പ്രതി മൊഴി നൽകിയിട്ടുണ്ട്.