ഒറ്റയ്ക്ക് വന്നാല്‍ മതി പാരന്റ് വന്നാല്‍ താമസസൗകര്യം ബുദ്ധിമുട്ടായിരിക്കും; ദുരനുഭവം വെളിപ്പെടുത്തി ഗ്രേസ് ആന്റണി

single-img
13 January 2023

മലയാള സിനിമയിലെ പുതിയ യുവനടിമാരില്‍ ശ്രദ്ധേയയായ താരമാണ് ഗ്രേസ് ആന്റണി.സിനിമയിൽ തന്റെ കരിയറിന്റെ തുടക്കകാലത്ത് മോശം അനുഭവങ്ങൾ ഗ്രേസിന് നേരിടേണ്ടിവന്നു. തന്റെ ആദ്യ ഓഡിഷനെക്കുറിച്ചും തുടക്കകാലത്തെ മോശം അനുഭവങ്ങളുമൊക്കെ പങ്കുവെക്കുകയാണ് ഗ്രേസ് ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിൽ.

”ആദ്യത്തെ സിനിമാ ഓഡിഷന്‍ ഹാപ്പി വെഡ്ഡിംഗ് ആയിരുന്നു. അത് തന്നെ കിട്ടി. ഇതിന് കൊടുത്തില്ലെങ്കില്‍ ശരിയാകില്ലെന്ന് ദൈവത്തിന് തോന്നിക്കാണും. അതിന് പപ്പയാണ് കൂടെ വന്നത്. വലിയൊരു ഹാളാണ്. അറുപതോളം കുട്ടികളും അവരുടെ പാരന്റ്‌സുമുണ്ട്. സ്‌ക്രിപ്റ്റ് കയ്യിൽ തന്നു. സിനിമയില്‍ ചെയ്ത സീന്‍ തന്നെയായിരുന്നു. അത് ചെയ്യാന്‍ പറഞ്ഞു.

അവിടെ എല്ലാവരും നന്നായിട്ടാണ് ചെയ്യുന്നത്. നന്നായി പാടാന്‍ ശ്രമിക്കുകയാണ് എല്ലാവരും. അതു കണ്ടപ്പോള്‍ തോന്നി ഞാന്‍ നന്നായി ചെയ്തിട്ട് കാര്യമില്ല, എന്തെങ്കിലും വ്യത്യസ്തമായിട്ട് ചെയ്യണമെന്ന്. ആ പ്രായത്തില്‍ ആ ബുദ്ധി എങ്ങനെ വന്നുവെന്ന് അറിയില്ല. ഇതെല്ലാം പപ്പ ഒരു സൈഡിലിരുന്ന് കാണുന്നുണ്ട്. എല്ലാ പാരന്റ്‌സും അവരവരുടെ കുട്ടികള്‍ നന്നായി ചെയ്യുന്നത് കണ്ട് ആസ്വദിക്കുന്നുണ്ട്. എന്നാൽ ചിരി എവിടേയുമില്ല. ഞാന്‍ കയറി. ഞാൻ ചെന്ന് നല്ല വെറുപ്പിച്ച് പാടി. എല്ലാവരും ചിരിച്ചു തുടങ്ങി.

അങ്ങിനെ ഉണ്ടായപ്പോഴാണ് നമ്മള്‍ ചെയ്താല്‍ ആള്‍ക്കാര്‍ ചിരിക്കുമെന്ന് മനസിലാകുന്നത്. ഒരു പാട്ടു കൂടെ പാടാന്‍ പറഞ്ഞു. അതും വെറുപ്പിച്ച് പാടി. എല്ലാവരും ചിരിച്ചു. വേറെ ആരോടും ചോദിച്ചിരുന്നില്ല. തിരിച്ചു പോന്നു. നായികയ്ക്കുളള ഓഡിഷനാണ് പോകുന്നത്. രണ്ടാഴ്ച കഴിഞ്ഞിട്ടും കോളൊന്നും വന്നില്ല. അത് കഴിഞ്ഞ് അവര്‍ വിളിച്ചിട്ട് സെലക്ട് ആയെന്ന് പറഞ്ഞു. സിനിമയില്‍ നായികയായി എന്ന് ഞാന്‍ കരുതി. നായിയാകാനുള്ള ലുക്കും ഫിസിക്കും ഒന്നും ഗ്രേസിനില്ല, അതിനാല്‍ ഇതിലേതൊരു ക്യാരക്ടര്‍ റോളാണെന്ന് അവര്‍ പറഞ്ഞു.

എനിക്കതില്‍ ഇപ്പോള്‍ പ്രശ്‌നമില്ല. പക്ഷെ അന്ന് ചെറിയ വിഷമം തോന്നി. എന്നാലും ഓക്കെ ചേട്ടാ ഞാന്‍ അഭിനയിക്കാമെന്നു പറഞ്ഞു. പോയി അഭിനയിച്ചു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഞാന്‍ അഭിനയിച്ചൊരു സിനിമയില്‍ 15 ദിവസത്തെ ഷൂട്ടുണ്ടെന്നാണ് പറഞ്ഞത്. പാരന്റിനോടാണല്ലോ ആദ്യം സംസാരിക്കുക. പിന്നെ പറയും ആക്ടറോട് സംസാരിക്കണമെന്ന്. അതിന് ശേഷം പാരന്റിനോട് സംസാരിക്കുകയേയില്ല. അത് പെണ്‍കുട്ടിയാണെങ്കില്‍ മാത്രമാണ്. ആണ്‍കുട്ടിയാണെങ്കില്‍ പ്രശ്‌നമേയില്ല.

ഇതെല്ലാം കഴിഞ്ഞ് വരികയാണെങ്കില്‍ ഇവര്‍ പറയും, കുറേ കുട്ടികള്‍ അഭിനയിക്കാന്‍ വരുന്നുണ്ട്. ഒറ്റയ്ക്ക് വന്നാല്‍ മതി പാരന്റ് വന്നാല്‍ താമസസൗകര്യം ബുദ്ധിമുട്ടായിരിക്കുമെന്ന്. ഞാന്‍ പറഞ്ഞു, ചേട്ടാ എനിക്ക് അഭിനയിക്കാന്‍ താല്‍പര്യമില്ല ഞാന്‍ വരുന്നില്ല. അങ്ങിനെയെങ്കിൽ അവര്‍ പറഞ്ഞത് കുഴപ്പമില്ല റൂം ശരിയാക്കാമെന്നാണ്. ഞാന്‍ പപ്പയുമായി പോയി. ഒരു കുഴപ്പവുമുണ്ടായില്ല. അന്നേ നോ പറഞ്ഞത് കൊണ്ട് കുഴപ്പമില്ല.

അതേസമയം, ഇത്തരത്തിൽ നോ പറഞ്ഞതിനെ തുടര്‍ന്ന് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും ഗ്രേസ് പറഞ്ഞു. ഒരുസമയം ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കണ്ടപ്പോള്‍ ഗ്രേസ് അഭിനയം നിര്‍ത്തിയോ എന്ന് ചോദിച്ചു. ഇല്ല എന്ന് പറഞ്ഞപ്പോള്‍ ഇന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറും സംവിധായകനും പറഞ്ഞത് ഗ്രേസ് അഭിനയം നിര്‍ത്തിയെന്നാണെന്നും അതുകൊണ്ടാണ് ആ സിനിമയിലേക്ക് വിളിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതൊരു നല്ല സിനിമയായിരുന്നു. നായിക വേഷമാണ് നഷ്ടമായത്.’- ഗ്രേസ് പറഞ്ഞു.