മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ നിയമോപദേശം തേടി വനം വകുപ്പ്

single-img
24 July 2023

വയനാട്: മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ വനം വകുപ്പ് നിയമോപദേശം തേടി. പൊലീസിന്റെ പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നതിനാൽ വനംവകുപ്പ് തുടർ നടപടി സ്വീകരിക്കണോ എന്നതിലാണ് വ്യക്തത തേടിയത്. മെല്ലപ്പോക്ക് വാർത്തയായതോടെ കെഎൽസി നടപടികൾ വേഗത്തിലാക്കാൻ റവന്യൂവകുപ്പ് നീക്കം തുടങ്ങി.

മുട്ടിൽ മരം മുറി കേസിൽ വനം വകുപ്പ് 43 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അനുവാദമില്ലാതെ പട്ടയഭൂമിയിലെ മരം മുറിച്ചതടക്കം കുറ്റങ്ങളാണ് ചുമത്തിയത്. മരം കണ്ടുകെട്ടുന്നതടക്കം നടപടികൾ പൂർത്തിയാക്കി. അന്വേഷണവും പൂർത്തിയായി എന്ന് വനംവകുപ്പ് അവകാശപ്പെടുന്നു. പക്ഷേ, ഇതുവരെ കുറ്റപത്രം നൽകിയിട്ടില്ല. പൊലീസിന്റെ പ്രത്യേക സംഘം, കേസ് അന്വേഷിക്കുന്നതിനാൽ, വനംവകുപ്പ് കുറ്റപത്രം നൽകേണ്ടതില്ല എന്നാണ് വിലയിരുത്തൽ. ഇക്കാര്യം ഉറപ്പാക്കാനാണ് ഡയറക്ടറൽ ജനറൽ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയത്.

നിയമോപദേശം ലഭിക്കുന്നതിന് അനുസരിച്ചാകും തുടർ നടപടി. വനം വകുപ്പ് കേസുകളിൽ പരമാവധി ആറുമാസം തടവോ പിഴയോ ആകും ശിക്ഷ. എന്നാൽ പൊലീസ് അന്വേഷണത്തിൽ പൊതുമുതൽ നശിപ്പിച്ച കുറ്റം ചുമത്തിയിട്ടുണ്ട്. ഇതാണ് വനംവകുപ്പ് നിയമോപദേശം തേടാൻ ഒരു കാരണം. മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് അഗസ്റ്റിൻ സഹോദരങ്ങൾ 104 മരങ്ങളാണ് മുറിച്ചു കടത്തിയത്. നിലവിൽ കുപ്പാടി ഡിപ്പോയിൽ മരങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. മരങ്ങൾക്ക് 500 വർഷം വരെ പഴക്കമുണ്ടെന്ന ഡിഎൻഎ റിപ്പോർട്ട് കിട്ടിയതോടെ, വൈകാതെ പൊലീസ് കുറ്റപത്രം നൽകും. എന്നാൽ റവന്യൂ , വനംവകുപ്പ് നടപടികൾ ഇഴയുന്നത് ശരിയാല്ലെന്നാണ് മുൻ പ്രോസിക്യൂട്ടർ അടക്കം വിമർശിക്കുന്നത്.

ഒരേ സമയം റവന്യൂ, വനം , പൊലീസ് അന്വേഷണ റിപ്പോർട്ടുകൾ വന്നാലേ കുറ്റക്കാരെ ശിക്ഷിക്കാനും പിഴയീടാക്കാനും കഴിയൂ എന്നാണ് വിലയിരുത്തൽ. അല്ലെങ്കിൽ തുടരന്വേഷണമോ, പുതിയ ഏജൻസിയെ കേസ് ഏൽപ്പിക്കലോ ഒക്കെ വന്നേക്കാം. ഇതെല്ലാം പ്രതികൾ രക്ഷപ്പെടാനേ വഴിയൊരുക്കൂ എന്നാണ് വാദം.