റിലീസ് ചെയ്യാന്‍ നിര്‍മ്മാതാവ് തയ്യാറായില്ലെങ്കില്‍ യൂട്യൂബ് വഴിയോ ഫേസ്ബുക്ക് വഴിയോ ‘ഫ്ളഷ്’ റിലീസ് ചെയ്യും: ഐഷ സുൽത്താന

single-img
1 June 2023

പെട്ടിയില്‍ വയ്ക്കാനാണെങ്കില്‍ ഇത്രയും കഷ്ടപ്പെട്ട് ചിത്രീകരിക്കേണ്ട ആവശ്യം ഇല്ലല്ലോയെന്നും താന്‍ സംവിധാനം ചെയ്ത ‘ഫ്ളഷ്’ എന്ന സിനിമ പുറത്തിറക്കുമെന്നും സംവിധായികയും ആക്ടിവിസ്റ്റുമായ ഐഷ സുല്‍ത്താന. ഈ സിനിമ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാവ് തയ്യാറായില്ലെങ്കില്‍ യൂട്യൂബ് വഴിയോ ഫേസ്ബുക്ക് വഴിയോ റിലീസ് ചെയ്യുമെന്നും ഐഷ ഇന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

വളരെ പ്രധാനമായ മൂന്ന് രംഗങ്ങള്‍ ചിത്രത്തിലുണ്ട്. റിലീസ് ചെയ്‌താൽ അത് വഴിയുണ്ടാകുന്ന എന്ത് പ്രശ്നവും നടപടിയും നേരിടാന്‍ തയ്യാറാണ്. കഴിഞ്ഞ ഒന്നര വർഷമായി താൻ പ്രതികരിക്കാതിരിക്കുകയായിരുന്നുവെന്നും ഇവിടെ ഭക്ഷണം പോലും കിട്ടാതെ പട്ടിണി കിടന്നിട്ടുണ്ട്. അങ്ങനെയെങ്കിലും പടം ഉപേക്ഷിച്ച് പോകും എന്നാണ് അവര്‍ കരുതുന്നതെന്നും ഐഷ പറഞ്ഞു.

അവസാന മൂന്ന് മാസമായി ഞാന്‍ ലക്ഷദ്വീപില്‍ ആയിരുന്നു. എന്താണ് റിലീസ് കാര്യങ്ങള്‍ എന്നറിയാനാണ് തിരിച്ചെത്തിയത്. ഞാന്‍ ലക്ഷദ്വീപില്‍ പോയാല്‍ എന്തൊക്കെ സംഭവിക്കുമെന്ന് അവര്‍ക്ക് അറിയാം. അതാണ് തിരിച്ചുകൊണ്ടുവന്ന് പണിതരാന്‍ ശ്രമിക്കുന്നത് എന്നും ആയിഷ ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിച്ച സിനിമ താനൊരിക്കലും റിലീസ് ചെയ്യില്ലെന്ന് നിര്‍മാതാവ് ബീന കാസിം പറഞ്ഞതായാണ് ഐഷയുടെ ആരോപണം.

ഈ സിനിമയ്‌ക്ക്‌ ഒന്നരവർഷംമുമ്പ്‌ സെൻസർ സർട്ടിഫിക്കറ്റ്‌ കിട്ടിയതാണ്‌. ദ്വീപിൽനിന്ന്‌ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സയ്‌ക്ക്‌ കേരളത്തിലേക്കു വിമാനത്തിൽ എത്തിക്കാനുള്ള ബുദ്ധിമുട്ടുകൾ സിനിമയിൽ പറയുന്നുണ്ട്‌. ഇത് യഥാർഥ സംഭവമല്ലെന്നാണ് നിർമാതാവ് പറയുന്നത്‌. ലക്ഷദ്വീപിൽ ഷൂട്ടിങ്ങിനിടെ ചിലർ തടസ്സം സൃഷ്‌ടിക്കാൻ ശ്രമിച്ചിരുന്നു.

വെറും അഞ്ചു ദിവസംകൊണ്ട്‌ ഷൂട്ടിങ്‌ തീർക്കണമെന്ന്‌ നിർമാതാവിന്റെ ഭർത്താവ്‌ ആവശ്യപ്പെട്ടു. ലൊക്കേഷനിൽനിന്ന്‌ സിനിമയുമായി ബന്ധപ്പെട്ട പല ഉപകരണങ്ങളും കാണാതായി. ഭരണകൂടത്തെ സ്വാധീനിച്ച്‌ 144 പ്രഖ്യാപിച്ച്‌ തടസ്സം സൃഷ്‌ടിച്ചു. ഷൂട്ടിങ്‌ കഴിഞ്ഞ്‌ കൊച്ചിയിൽ തിരിച്ചെത്തിയപ്പോഴാണ്‌ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേൽ ദ്വീപ്‌ ജനതയെ ദുരിതത്തിലാക്കിയ പരിഷ്‌കാരങ്ങൾ നടത്തിയതും അതിനെതിരെ താൻ പ്രതികരിച്ചതും. തുടർന്ന്‌ രാജ്യദ്രോഹ കേസിൽവരെപ്പെടുത്തി. അതിന്റെ തുടർച്ചയായാണ്‌ ഇപ്പോൾ സിനിമയ്‌ക്കെതിരായ നീക്കമെന്നും ഐഷ കൂട്ടിച്ചേർത്തു.