ഹൈദരാബാദിൽ ലഭിച്ച ആരാധക പിന്തുണ; സന്തോഷമറിയിച്ച് പാക് നായകന്‍ ബാബര്‍ അസം

single-img
28 September 2023

ഇന്ത്യയില്‍ കളിക്കാനെത്തിയ തനിക്കും സഹതാരങ്ങള്‍ക്കും ലഭിച്ച സ്വീകരണവും സ്നേഹവും കണ്ട് അമ്പരന്നതായി പാകിസ്താന്‍ ക്യാപ്റ്റൻ ബാബര്‍ അസം. ഇന്ത്യ ഇത്തവണ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്താന്‍ ടീം ബുധനാഴ്ച രാത്രിയാണ് ഹൈദരബാദിലെത്തിയത്. ശക്തമായ സുരക്ഷയ്ക്ക് നടുവിലാണ് പാക് സംഘം ഹൈദരാബാദിലെത്തിയത്.

ഇന്ത്യയിലെത്തിയ താരങ്ങള്‍ക്ക് വിമാനത്താവളത്തില്‍ ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. പാകിസ്താന്‍ താരങ്ങളെ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍.പാകിസ്താന്‍ ക്രിക്കറ്റും ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ താരങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

നേരത്തെ 2016 ടി20 ലോകകപ്പിനായാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം അവസാനമായി ഇന്ത്യയിലേക്ക് വന്നത്. ഓള്‍റൗണ്ടര്‍ മുഹമ്മദ് നവാസ് മാത്രമാണ് അന്നത്തെ ടീമില്‍ ഉണ്ടായിരുന്നത്. ബാക്കി താരങ്ങളെല്ലാം ആദ്യമായാണ് ഇന്ത്യയില്‍ കളിക്കുന്നത്. വെള്ളിയാഴ്ച ഹൈദരാബാദില്‍ ന്യൂസിലന്‍ഡിനെതിരെ പാകിസ്താന്‍ സന്നാഹ മത്സരം കളിക്കും. സുരക്ഷാകാരണങ്ങളാല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ചിട്ടില്ല.

വരുന്ന ഒക്ടോബര്‍ മൂന്നിന് ഓസ്ട്രേലിയയോടും സന്നാഹം കളിക്കും. ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പ് ആരംഭിക്കുക. ഒക്്ബര്‍ ആറിന് നെതര്‍ലന്‍ഡ്സിനെ നേരിട്ട് പാകിസ്താന്‍ ലോകകപ്പ് ക്യാമ്പെയിന്‍ ആരംഭിക്കും. ഒക്ടോബര്‍ 14നാണ് ഇന്ത്യ-പാകിസ്താന്‍ പോരാട്ടം.

ഹൈദരാബാദിലെ സ്നേഹവും പിന്തുണയും കണ്ട് മനസുനിറഞ്ഞു എന്ന ക്യാപ്ഷനോടു കൂടിയാണ് പാക് നായകന്‍ വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്തത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാകിസ്താന്‍ ടീം ഇന്ത്യയില്‍ കാലുകുത്തുന്നത്.