ഉത്തരേന്ത്യയില്‍ അതിശൈത്യം;കഴിഞ്ഞ രാത്രി രേഖപ്പെടുത്തിയത് റെക്കോര്‍ഡ് തണുപ്പ്

single-img
27 December 2022

ദില്ലി: അതിശൈത്യം രൂക്ഷമായ ഉത്തരേന്ത്യയില്‍ കഴിഞ്ഞ രാത്രി രേഖപ്പെടുത്തിയത് റെക്കോര്‍ഡ് തണുപ്പ്. ദില്ലിയില്‍ നൈനിറ്റാളിനേക്കാള്‍ തണുപ്പാണ് ഇന്നലെ അനുഭവപ്പെട്ടത്.

ദില്ലിയില്‍ 5.6 ഡിഗ്രി സെല്‍ഷ്യസായി താപനില താഴ്ന്നപ്പോള്‍ 7 ഡിഗ്രിയായിരുന്നു നൈനിറ്റാളില്‍ രേഖപ്പെടുത്തിയത്.ഹരിയാനയിലെ ഹിസറില്‍ കുറഞ്ഞ താപനില 1.1 ഡിഗ്രി സെല്‍ഷ്യസിലെത്തി.

രാജസ്ഥാനിലെ ഫത്തേഹ്പൂറിലും. ചുരുവിലും താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലും താഴെയെത്തി . മൂടല്‍ മഞ്ഞ് കാരണം ദില്ലിയിലേക്കും , ദില്ലിയില്‍ നിന്നുമുള്ള 15 ട്രെയിനുകള്‍ വൈകി ഓടുകയാണ്. ദില്ലി വിമാനത്താവളത്തില്‍ സര്‍വ്വീസ് തുടരുന്നുണ്ടെങ്കിലും ചില വിമാന സര്‍വ്വീസുകളെ മൂടല്‍ മഞ്ഞ് ബാധിച്ചേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ ബിജിനോര്‍,മഥുര തുടങ്ങിയ ജില്ലകളില്‍ സ്കൂളുകള്‍ക്ക് ജനുവരി രണ്ട് വരെ അവധി നല്‍കി. അടുത്ത 48 മണിക്കൂര്‍ ശീത തരംഗം രൂക്ഷമാകും എന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

ദില്ലിയിലും ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും അതിശൈത്യവും മൂടല്‍മഞ്ഞും കുറച്ചു ദിവസങ്ങള്‍ കൂടി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കടുത്ത ശീതക്കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ദില്ലി നഗരത്തില്‍ പലയിടത്തും താപനില 3 ഡിഗ്രി വരെ താഴ്ന്നിരുന്നു. ജമ്മു കശ്മീരിലാണ് അതിശൈത്യം ഏറ്റവും കഠിനമായിട്ടുള്ളത്. കശ്മീരിലെ ഏറെ പ്രശസ്തമായ ദല്‍ തടാകത്തില്‍ വെള്ളം ഉറച്ചതോടെ കുടിവെള്ളവിതരണം താറുമാറായി.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടുത്ത നാല് ദിസത്തേക്ക് കൂടി ശക്തമായ മൂടല്‍മഞ്ഞ് തുടാരാനാണ് സാധ്യതയെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഞായറാഴ്ച നല്‍കിയ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ പഞ്ചാബിന്റെ പല ഭാഗങ്ങളിലും ഹരിയാനയിലും ചണ്ഡീഗഡിലും ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, വടക്കന്‍ രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട ഇടങ്ങളിലും ഇടതൂര്‍ന്ന മൂടല്‍മഞ്ഞിന് സാധ്യതുണ്ട്. പഞ്ചാബിലെ ചില ഭാഗങ്ങളിലും മൂടല്‍മഞ്ഞുണ്ടായേക്കും. മേഘാവൃതമായ ആകാശവും തണുത്ത കാറ്റും പകല്‍ സമയത്ത് താപനില താഴ്ന്ന നിലയില്‍ തുടരാന്‍ വഴിയൊരുക്കുന്നുണ്ട്