എല്ലാവരും വാലിബൻ തീയറ്ററിൽ തന്നെ പോയി കാണണം: ലിജോ ജോസ്

single-img
27 January 2024

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ . ഈ സിനിമയ്ക്കെതിരായ ഹേറ്റ് ക്യാംപെയൻ എന്തിനെന്നറിയില്ലെന്ന് പ്രതികരിക്കുകയാണ് ലിജോ ജോസ് പെല്ലിശേരി.

താൻ ഒരിക്കലും നെഗറ്റീവ് റിവ്യൂവിനെപ്പറ്റി ചിന്തിക്കുന്നില്ല. അത് തനിക്ക് പ്രശ്നമല്ല. വാലിബന് ഒരു മുത്തശ്ശി കഥയുടെ വേഗത മാത്രമാണ് ഉള്ളത്. നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ കണ്ണിലൂടെ ആകരുത് . ഷോ കണ്ട പ്രേക്ഷകര്‍ പറയുന്നതാണ് കൂടുതല്‍ സ്വീകരിക്കുന്നത്. സിനിമ സ്വീകരിക്കപ്പെട്ടില്ലെങ്കിൽ ഇതിന്റെ സീക്വലും പ്രീക്വലും ആലോചിക്കാൻ കഴിയില്ലെന്നും ലിജോ പ്രസ് മീറ്റിൽ പറഞ്ഞു.

ലിജോ ജോസ് പെല്ലിശേരിയുടെ വാക്കുകൾ ഇങ്ങിനെ :

‘‘ കഴിഞ്ഞ ദിവസം രാവിലെ ഫസ്റ്റ് ഷോ കഴിഞ്ഞത് മുതൽ ഈ സിനിമയ്ക്കെതിരെ ആക്രമണം നടക്കുന്നു. ഇത്തരം ഷോകൾ കഴിഞ്ഞുവരുന്ന അഭിപ്രായങ്ങൾ ഒരിക്കലും സത്യമാകണമെന്നില്ല. രാവിലെ ആറുമണിക്കു കാണുന്ന ഓഡിയൻസും വൈകിട്ട് വരുന്ന ഓഡിയൻസും രണ്ടും രണ്ടാണ്. പക്ഷേ നിർഭാഗ്യവശാൽ രാവിലെ ഷോ കഴിഞ്ഞുവരുന്ന ഓഡിയൻസ് പറഞ്ഞു പരത്തുന്ന അഭിപ്രായമാണ് എല്ലാവരുടെയും വൈബായി മാറുന്നത്. അത് സമൂഹമാധ്യമങ്ങളിലും പ്രതിഫലിപ്പിക്കുന്നു.

എന്തിനാണ് ഈ വിദ്വേഷം നടത്തുന്നത്. എന്ത് ​ഗുണമാണ് ഇതിൽ നിന്ന് ലഭിക്കുന്നത്. ഏറ്റവും വലിയ പ്രൊഡക്ഷൻ വാല്യു ഉള്ള സിനിമയാണിത്. ഫാന്റസി കഥയിൽ വിശ്വസിച്ച് എടുത്ത സിനിമ. ഇത്ര വൈരാ​ഗ്യം എന്തിനാണ്. സിനിമയുടെ വേഗത, കഥ പറയുന്ന രീതി ഇതൊക്കെ നമ്മൾ കണ്ടു പരിചയിച്ച, ശീലിച്ച സിനിമകളുടേതു പോലെ വേണമെന്ന് നിർബന്ധം പിടിക്കുന്നത് എന്തിനാണ്. വാലിബൻ എന്നു പറയുന്നത് ഫെരാരിയുടെ എൻജിൻ വച്ച് ഓടുന്ന വണ്ടിയല്ല. ഒരു മുത്തശ്ശിക്കഥയുടെ വേഗതമാത്രമാണ് ഇതിനുള്ളത്. അതിൽ നമ്മൾ ഒളിപ്പിച്ചിരിക്കുന്നത് വലിയ കാഴ്ചകളാണ്. അതിന്റെ വേഗത കുറേ മുകളിലാണ്. അതിനു വേഗത പോരാ എന്നു പറയുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്.

തലയോട്ടി അടിച്ചു തക‍ർത്ത ഹീറോ അല്ല നമുക്ക് വേണ്ടത്. ഇത് ആളുകളിലേക്ക് പ്രചരിക്കുന്നുണ്ട്. കോവിഡ്, പ്രളയം പോലുള്ളവ കടന്ന് വന്ന ആളുകളാണ് നമ്മൾ. ആകെ വേണ്ടത് ഭക്ഷണവും വെള്ളവുമാണ്. എന്നിട്ടും ഇപ്പോഴും വൈരാ​ഗ്യവും വിദ്വേഷവുമാണ്. മുഴുവൻ ടീമും അത്രയ്ക്ക് ബുദ്ധിമുട്ടി എടുത്ത സിനിമയാണ്. ലിജോ എന്ന സംവിധായകനെ വിശ്വസിക്കുന്നുണ്ടെങ്കിൽ എന്റെ വാക്കുകളും വിശ്വസിക്കണം. എല്ലാവരും ഈ സിനിമ തീയറ്ററിൽ തന്നെ പോയി കാണണം. പല കഥാപാത്രങ്ങൾക്കും പൂർണതയില്ലെന്ന് തോന്നുന്നത് അതിന് ബാക്കി ഭാ​ഗം ഉള്ളതുകൊണ്ടാണ്.

രാവിലത്തെ ഷോസിന്റെ അഭിപ്രായം എപ്പോഴും സത്യമാവണമെന്നില്ല എന്നും രാവിലെ വരുന്ന ഓഡിയൻസും വൈകുന്നേരം വരുന്ന ഓഡിയൻസും രണ്ടും രണ്ടാണ്. വൈരാഗ്യത്തോട് കൂടി സിനിമയെ അറ്റാക്ക് ചെയ്യുന്നത് എന്തിനാണ്. അത് സിനിമാമേഖലയിൽ എന്ത് മാറ്റമുണ്ടാക്കും. മോഹൻലാലിനെ കാണേണ്ട രീതിയിൽ തന്നെയാണ് സിനിമയിൽ അവതരിപ്പിച്ചത്. നമ്മൾ കണ്ടു പരിചിതമായ രീതി വേണമെന്ന് എന്തിന് വാശി പിടിക്കണം. നമ്മുടെ കാഴ്ച വേറെ ഒരാളുടെ വാക്കിനെ അടിസ്ഥാനപ്പെടുത്തിയാകരുത്. നമ്മുടെ കാഴ്ച നമ്മുടെ മാത്രം കാഴ്ചയാകണം. നമുക്ക് കിട്ടിയ രുചി വേറൊരാളുടെ നാവിൽ നിന്നു കിട്ടിയ രുചിയാകരുത്. മറ്റൊരാളുടെ കിടപ്പുമുറിയിലും കുളിമുറിയിലും എത്തിനോക്കി അതിനോടു പ്രതികരിക്കുന്നത്, ഒരു എന്റർടെയ്ൻമെന്റായി മാറരുത്. നിങ്ങളുടെ അഭിപ്രായം അറിയാൻ സ്വയം കണ്ട് വിലയിരുത്തുക.

ഇപ്പോഴും എന്റെ പദ്ധതിയിൽ ഒരു വ്യത്യാസവും വരുത്താൻ ആഗ്രഹിക്കുന്നില്ല. ഞാനിനിയും ഇതുപോലെ തന്നെ മുന്നോട്ടുപോകും. സിനിമ ഇറങ്ങിയ ശേഷം അതിയായ സന്തോഷിക്കുകയോ അതിയായ ദുഃഖം ഉണ്ടാകുകയോ ചെയ്യുന്ന ആളല്ല ഞാൻ, പക്ഷേ ഈ സിനിമ ഇറങ്ങിയ ശേഷം ഷോക്കിങ് ആയിട്ടുള്ള കാര്യമാണ് ഉണ്ടായത്. മനസ്സു മടുത്തത് കൊണ്ട് തന്നെയാണ് ഇവിടെ വന്ന് ഒറ്റയ്ക്കിരിക്കേണ്ട സാഹചര്യം ഉണ്ടായത്. പണ്ടൊക്കെ 99 ദിവസമൊക്കെ ഒരു സിനിമ തിയറ്ററുകളിൽ ഓടാറുണ്ട്. പക്ഷേ ഇന്നതൊരു 28 ദിവസമായി ചുരുങ്ങി. ഈ സിനിമ തിരശീലയിൽ കാണാൻ ഓഡിയൻസിനുള്ള അവസരം 28 ദിവസമാണ്. അവരാണ് ഇത് എവിടെ കാണണം എന്നു തീരുമാനിക്കുന്നത്. ഇതു തിയേറ്ററിൽ തന്നെ പോയി കണ്ട് അനുഭവിക്കേണ്ട സിനിമയാണ്’’