ട്വിറ്റര്‍ ജീവനക്കാര്‍ക്കു വീണ്ടും പണി നല്‍കാനൊരുങ്ങി ഇലോണ്‍ മസ്‌ക്ക്

single-img
30 October 2022

വാഷിങ്ടണ്‍: ട്വിറ്റര്‍ ജീവനക്കാര്‍ക്കു വീണ്ടും പണി നല്‍കാനൊരുങ്ങി ഇലോണ്‍ മസ്‌ക്ക്. ട്വിറ്ററില്‍ കൂട്ടപ്പിരിച്ചു വിടലിന് സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പിരിച്ചുവിടേണ്ട ജീവനക്കാരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ മാനേജര്‍മാര്‍ക്ക് മസ്‌ക് നിര്‍ദ്ദേശം നല്‍കിയതായാണ് പുതിയ വിവരം. കമ്ബനിയിലെ 75 ശതമാനം ജീവനക്കാരുടെയും പണി പോയേക്കും. ഇത് സംബന്ധിച്ച്‌ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.

ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ആദ്യത്തെ നടപടി സിഇഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയായിരുന്നു. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗാള്‍, പോളിസി ചീഫ് വിജയ ഗദ്ദെ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെയും മസ്‌ക് പുറത്താക്കി. തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു മസ്‌കിന്റെ നടപടി.

കമ്ബനിയിലെ ജീവനക്കാരെ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്‌ നേരത്തെ തന്നെ മസ്‌ക് ചില സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍, മസ്‌ക് പിരിച്ചുവിടാന്‍ ഒരുങ്ങുന്ന ജീവനക്കാരുടെ എണ്ണം ട്വിറ്ററില്‍ നേരത്തെ പിരിച്ചുവിടാന്‍ സാധ്യതയുള്ള തൊഴിലാളികളേക്കാള്‍ എത്രയോ മടങ്ങ് കൂടുതലാണ്.

75 ശതമാനം ആളുകളെ വെട്ടി കുറച്ചാല്‍ ചെലവ് കുറയുന്നതിനോടൊപ്പം ലാഭക്ഷമത ഉയരുമെന്നും ഇത് കൂടുതല്‍ നിക്ഷേപകരെ കമ്ബനിയിലേക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് മസ്‌കിന്റെ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. എന്നാല്‍, ജീവനക്കാരുടെ എന്നതില്‍ ഇത്രയും കുറവ് വരുന്നത് കമ്ബനിക്ക് ദോഷമാണെന്ന അഭിപ്രായക്കാരുമുണ്ട്.

2022 ഏപ്രിലില്‍ ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ കമ്ബനിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഇടയ്ക്ക് ട്വിറ്റര്‍ ഇടപാടില്‍ നിന്നും പിന്‍മാറുകയാണെന്ന് മസ്‌ക് വ്യക്തമാക്കുകയുണ്ടായി. കരാറിലെ വ്യവസ്ഥകള്‍ ട്വിറ്റര്‍ ലംഘിച്ചെന്നും വ്യാജഅക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതില്‍ കമ്ബനി പരാജയപ്പെട്ടുവെന്നുമായിരുന്നു പരാതി. സ്പാം, വ്യാജ അക്കൗണ്ടുകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ട്വിറ്റര്‍ തയ്യാറായില്ലെങ്കില്‍, കരാറില്‍ നിന്ന് പിന്നോട്ടുപോകുമെന്നാണ് മസ്‌ക് മുന്നറിയിപ്പ് നല്‍കിയത്. ഇത് സങ്കീര്‍ണമായ കോടതി വ്യവഹാരങ്ങളിലേക്ക് നയിച്ചതോടെ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുകയായിരുന്നു.