ട്വിറ്റര്‍ ഏറ്റെടുക്കലിന് പിന്നാലെ 50 ശതമാനം ജീവനക്കാരെ പിരിച്ചു വിട്ട് ഇലോണ്‍ മസ്ക്

single-img
6 November 2022

സന്‍ഫ്രാന്‍സിസ്കോ: ട്വിറ്റര്‍ ഏറ്റെടുക്കലിന് പിന്നാലെ വിവിധ വിഭാഗങ്ങളിലായി കൂട്ടപ്പിരിച്ചുവിടല്‍ നടത്തുകയാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്.

ജോലി നഷ്ടമായ വിവരം എന്‍ജിനിയറിംഗ്, മാര്‍ക്കറ്റിംഗ്, സെയില്‍സ് വിഭാഗത്തിലെ ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുമുണ്ട്. വാര്‍ത്ത ഏജന്‍സി എഎഫ്‌ഐ പുറത്തുവിട്ട ഒരു ട്വിറ്റര്‍ രേഖ പ്രകാരം 50 ശതമാനത്തോളം പേരെ പിരിച്ചുവിടും എന്നാണ് വിവരം.

പല ട്വിറ്റര്‍ ജീവനക്കാര്‍ക്കും അവരുടെ കമ്ബനി ഇ-മെയില്‍ ലഭിക്കുന്നില്ലെന്നാണ് വിവരം. ഇതിന് കാരണം അവര്‍ കമ്ബനിക്ക് പുറത്തായി എന്നാണ് വിവരം. ഏകദേശം 3700 പേരെ അമേരിക്കയില്‍ ട്വിറ്റര്‍ പുറത്താക്കിയെന്നാണ് വ്യക്തമാകുന്നത്. ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതിയിലാണ് മസ്കെന്നാണ് വ്യക്തമാകുന്നത്. കമ്ബനിയുടെ നിലവിലുള്ള വര്‍ക്ക് ഫ്രം ഹോം നയം മാറ്റാനും മസ്ക് ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

വെള്ളിയാഴ്ച എന്തുകൊണ്ടാണ് താന്‍ ട്വിറ്റര്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് എന്ന കാര്യം മസ്ക് വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ ഒരു ജീവനക്കാരെ കുറയ്ക്കല്‍ അല്ലാതെ വഴിയില്ല. നിര്‍ഭാഗ്യവശാല്‍ കമ്ബനിക്ക് പ്രതിദിനം 40 ലക്ഷം ഡോളര്‍ നഷ്‌ടമാകുന്നുണ്ട്. അത് ഒഴിവാക്കാതെ മറ്റ് വഴികളൊന്നുമില്ല -മസ്ക് ട്വീറ്റ് ചെയ്തു.

അതേ സമയം പിരിച്ചുവിടല്‍ പ്രക്രിയ തീര്‍ത്തും നാടകീയമായിരുന്നു എന്നാണ് വിവരം. ഏതൊക്കെ ജീവനക്കാരെ പിരിച്ചുവിടും എന്നത് സംബന്ധിച്ച ഒരു സൂചനയും നല്‍കാതെ ലോകത്ത് വിവിധ ഭാഗത്തുള്ള ട്വിറ്റര്‍ ഓഫീസുകള്‍ കഴിഞ്ഞ ദിവസം അടച്ചിട്ട് ജീവനക്കാരോട് വീട്ടില്‍ ഇ-മെയിലിനായി കാത്തിരിക്കാനാണ് നിര്‍ദേശം വന്നത്.

നേരത്തെ സാന്‍ ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ 44 ബില്യണ്‍ ഡോളറിനാണ് ഇലോണ്‍ മസ്ക് ഏറ്റെടുത്തത്. ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം ആദ്യ നടപടിയായി സി ഇ ഒ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ മസ്‌ക് പിരിച്ചു വിട്ടിരുന്നു.

ഇന്ത്യന്‍ വംശജനായ പരാഗ് അഗര്‍വാളായിരുന്നു ട്വിറ്ററിന്റെ സി ഇ ഒ. ട്വിറ്ററിനെ നേടാനുള്ള നിയമ പോരാട്ടങ്ങളില്‍ മസ്കിന് എതിരെ നിന്നത് പരാഗയിരുന്നു. അതുകൊണ്ടുതന്നെയാണ് മസ്ക്ക് ഏറ്റെടുത്തതിന് പിന്നാലെ ഇദ്ദേഹത്തിന്‍റെ സ്ഥാനം തെറിച്ചത്.

പരാഗ് അഗര്‍വാളിനൊപ്പം ഫിനാന്‍സ് ചീഫ് നെഡ് സെഗാള്‍, സീനിയര്‍ ലീഗല്‍ സ്റ്റാഫര്‍മാരായ വിജയ ഗാഡ്‌ഡെ, സീന്‍ എഡ്‌ജെറ്റ് എന്നിവരെയും മസ്‌ക് ആദ്യം തന്നെ പുറത്താക്കിയിരുന്നു.