യുവതിയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്; എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്‌തേക്കും

single-img
13 October 2022

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ യുവതി നൽകിയ മൊഴിയിൽ ഗുരുതര ആരോപണങ്ങൾ. കഴിഞ്ഞ മാസം 14നാണ് കോവളത്തെ ഗസ്റ്റ് ഹൗസിലേയ്ക്ക് എൽദോസ് തന്നെ കൊണ്ടുപോയതെന്നും പിഎയുടെയും സുഹൃത്തിന്റെയും മുന്നിൽ വച്ചാണ് മർദ്ദിച്ചതെന്നുമാണ് യുവതിയുടെ മൊഴിൽ പറയുന്നത്. തന്നെ ഉപദ്രവിച്ചതിന് പിഎയും സുഹൃത്തും ദൃക്സാക്ഷികളാണെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എംഎൽഎയുടെ പിഎ ഡാനി പോളിനെയും സുഹൃത്ത് ജിഷ്ണുവിനെയും ക്രൈംബ്രാഞ്ച് വിളിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ ഇരുവരുടെയും ഫോണുകൾ സ്വിച്ച്‌ഡ് ഒഫാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. കൂടാതെ എംഎൽഎയ്ക്കെതിരായ തെളിവുകൾ ഇതിനോടകം ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. എൽദോസിനെ അറസ്റ്ര് ചെയ്യാൻ പോലീസ് നീക്കം തുടങ്ങിയതായാണ് വിവരം.

അതേസമയം എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെയുള്ള പീഡന പരാതി ഒത്തുതീർക്കാൻ ഇടപെട്ടെന്ന് ആരോപണം ഉയർന്നതിനെത്തുടർന്ന് സ്ഥലം മാറ്റിയ കോവളം സിഐ: ജി.പ്രൈജുവിനെതിരെ വകുപ്പുതല അന്വേഷണം. കഴിഞ്ഞ മാസം 28നാണ് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ അധ്യാപിക പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.

കമ്മിഷണർ കോവളം സിഐയ്ക്ക് പരാതി കൈമാറിയെങ്കിലും ഒക്ടോബർ എട്ടിനാണ് യുവതിയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. തുടർന്ന്, കേസ് ഒത്തുതീർപ്പാക്കാൻ സിഐ ശ്രമിച്ചെന്നാണു യുവതിയുടെ ആരോപണം.