ഭാര്യയെ കൊലപ്പെടുത്തി വീടിനു സമീപം കഴിച്ചിട്ട സംഭവത്തിന്‍റെ ഞെട്ടലിൽ എടവനക്കാട് ഗ്രാമം 

single-img
13 January 2023

എടവനക്കാട്: അവന്‍ ഇങ്ങനെ ചെയ്തു എന്ന് ഇപ്പോഴും ഞങ്ങള്‍ക്കൊന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല. സിനിമയില്‍ ഒക്കെയേ ഇങ്ങനെ കണ്ടിട്ടുള്ളൂ.

ഇത് പറയുമ്ബോള്‍ എടവനക്കാട് സ്വദേശിയും സംഭവത്തിലെ പ്രതി സജീവിന്‍റെ വീടിന് സമീപം കട നടത്തുന്നയാളുമായ നാസറിന്‍റെ വാക്കുകളില്‍ ഞെട്ടല്‍ മാറുന്നില്ല.

ഭാര്യയെ കൊലപ്പെടുത്തി വീടിനു സമീപം കഴിച്ചിട്ട സംഭവത്തിന്‍റെ ഞെട്ടലിലാണ് എടവനക്കാട് ഗ്രാമം മുഴുവന്‍. പ്രതി ഭര്‍ത്താവായ സജീവാണെന്നതാണ് നാട്ടുകാരെ ഏറെ ഞെട്ടിച്ചത്.നാട്ടില്‍ എല്ലാവരോടും കൂട്ടുകൂടുകയും സാമൂഹിക സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും ചെയ്തിരുന്ന ആളാണ് സജീവെന്ന് പ്രദേശവാസികള്‍ പറയുന്നു. റോഡിന്റെ പ്രശ്നമായാലും മറ്റേതെങ്കിലും സാമൂഹിക വിഷയമായാലും നാട്ടുകാര്‍ക്കൊപ്പം പരിഹാരത്തിനായി മുന്‍പന്തിയില്‍ ഇയാള്‍ ഉണ്ടായിരുന്നു.

ക്രിക്കറ്റ് ക്ലബുകളിലെ സൂപ്പര്‍ കളിക്കാരന്‍. എല്ലാവരോടും സൗഹൃദപരമായ പെരുമാറ്റം. വീട്ടില്‍ ഇരുവരും തമ്മില്‍ പ്രശ്നങ്ങളോ തര്‍ക്കമോ ഉള്ളതായി സമീപവീട്ടുകാര്‍ക്ക് പോലും അറിയില്ല. കുട്ടികളുടെ കാര്യങ്ങളിലും അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നവരാണ് ഇരുവരുമെന്നും പ്രദേശവാസികള്‍ പറയുന്നു.

”രാവിലെ കടയില്‍ വന്ന് സജീവ് പാലും മറ്റു രണ്ടുമൂന്ന് സാധനങ്ങളും വാങ്ങിയതാണ്. വൈകീട്ടോടെ മൂന്നുനാലു വണ്ടി പൊലീസ് വന്ന് വീടുവളഞ്ഞതോടെയാണ് ഞങ്ങള്‍ കാര്യങ്ങള്‍ അറിയുന്നത്. രാവിലെ സജീവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.

ഇടക്ക് അങ്ങനെ വിളിപ്പിക്കാറുള്ളത് അറിയാം. കുട്ടികളെയും പലപ്പോഴായി ചോദ്യം ചെയ്തിട്ടുണ്ട്. ഒറ്റക്ക് ഓരോരുത്തരെ ചോദ്യം ചെയ്തതൊക്കെ സജീവ് പറഞ്ഞ് തന്നെ അറിയാം.ചുറ്റുവട്ടത്ത് തന്നെ പലരോടും പല രീതിയിലാണ് പറഞ്ഞിട്ടുള്ളത്. ചിലരോട് ജോലിക്കായി പോയെന്നും മറ്റു ചിലരോട് വേറൊരാളുടെ കൂടെ ഒളിച്ചോടി പോയെന്നുമാണ് പറഞ്ഞിരുന്നത്. നാണക്കേട് കൊണ്ടാകും എന്ന് കരുതി ആരും കൂടുതല്‍ ഒന്നും ഇടപെട്ടില്ല. അവന്‍ ഇങ്ങനെ ചെയ്തു എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. നാസര്‍ പറഞ്ഞു.