ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം ഇനിമുതൽ യുഎസ് പാസ്‌പോര്‍ട്ടില്‍ പ്രത്യക്ഷപ്പെടും

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം ഇനി യുഎസ് പാസ്‌പോര്‍ട്ടില്‍ പ്രത്യക്ഷപ്പെടും. ലിമിറ്റഡ് എഡിഷന്‍ പാസ്‌പോര്‍ട്ടുകളിലാണ് പ്രസിഡന്റിന്റെ ചിത്രവും ഉള്‍പ്പെടുക. യുഎസ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാര്‍ഷികത്തോടനുബന്ധിച്ച് ലിമിറ്റഡ് എഡിഷന്‍ പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കുമെന്ന വാര്‍ത്തകള്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചു.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ പ്രസിഡന്റ് ട്രംപ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് നിലവിലുള്ള രീതികള്‍ മാറ്റിക്കൊണ്ടുള്ള ഈ നീക്കം. ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക ചിത്രവും സ്വര്‍ണ നിറത്തിലുള്ള ഒപ്പുമാണ് പാസ്‌പോര്‍ട്ടിലുണ്ടാകുക. ട്രംപിനൊപ്പം യുഎസിന്റെ പ്രധാന നേതാക്കളുടെ പെയിന്റിങ്ങും ഉണ്ടാകും. ട്രംപിന്റെ ചിത്രമുള്ള പാസ്‌പോര്‍ട്ട് വാഷിങ്ടണില്‍ മാത്രമായിരിക്കും ലഭ്യമാകുക. ഇതിനായി അധിക തുക ഈടാക്കില്ലെന്നും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാസ്പോര്‍ട്ട് അപേക്ഷകര്‍ക്ക് പ്രത്യേക പതിപ്പ് നിരസിക്കാന്‍ കഴിയുമോ എന്നതില്‍ വ്യക്തതയില്ല.
ജനാധിപത്യ രാജ്യങ്ങളില്‍ അധികാരത്തിലിരിക്കുന്ന നേതാക്കളുടെ ചിത്രങ്ങള്‍ പാസ്പോര്‍ട്ടുകളില്‍ വരുന്നത് ലോകത്ത് തന്നെ അപൂര്‍വമാണ്. മിക്ക രാജ്യങ്ങളും ചരിത്രപരമായ ചിത്രങ്ങളോ പ്രകൃതി ദൃശ്യങ്ങളോ ആണ് ഉപയോഗിക്കാറുള്ളത്. നിലവിലെ യുഎസ് പാസ്പോര്‍ട്ടുകളില്‍ ചന്ദ്രനില്‍ ഇറങ്ങിയ ദൃശ്യവും സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയും ഉള്‍പ്പെടെയുള്ള ചരിത്രപരമായ അടയാളങ്ങളാണ് ഉള്ളത്.


