ഡോക്ടര്‍ ദമ്ബതികളുടെ മകളെ കൂട്ട ബലാത്സംഗം ചെയ്തു; ശരീരത്തില്‍ കടിയേറ്റ പാടുകള്‍

single-img
7 March 2023

ഡോക്ടര്‍ ദമ്ബതികളുടെ മകളെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹുക്ക ബാറില്‍ വച്ച്‌ ശീതളപാനീയം കലര്‍ത്തി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.

സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഡോക്ടര്‍ ദമ്ബതികളുടെ മകളായ 16 കാരിയായ പെണ്‍കുട്ടി പ്രതിയുമായി പരിചയപ്പെട്ടത്. വിനയ് താക്കൂര്‍ എന്നയാളാണ് പ്രധാന പ്രതി

മാര്‍ച്ച്‌ നാലിന് കറാഹിയിലെ എംജി കഫേയിലേക്ക് വിനയ് താക്കൂര്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി അവിടെ വെച്ച്‌ ഹുക്ക വലിക്കുകയും പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് അയാള്‍ പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി, അവിടെ ഏഴ് സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും പരാതിയില്‍ ആരോപിച്ചു. പീഡനം നടക്കുന്നതിനിടെ പെണ്‍കുട്ടി ഉണര്‍ന്നു. ഇതിനിടെ പ്രതി അവളുടെ ശരീരമാസകലം കടിച്ച്‌ മുറിവേല്‍പ്പിച്ചു. പെണ്‍കുട്ടി വീട്ടിലെത്തി തനിക്കുണ്ടായ ദുരനുഭവം വിവരിച്ചതിനെ തുടര്‍ന്നാണ് പിതാവ് പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കുട്ടിയുടെ കവിളിലും നെറ്റിയിലും മര്‍ദ്ദനമേറ്റ അടയാളങ്ങളുണ്ട്. പ്രതിയായ ഇന്‍സ്റ്റാഗ്രാം സുഹൃത്ത് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി അശ്ലീല വീഡിയോ ഉണ്ടാക്കുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയുമായിരുന്നെന്ന് പെണ്‍കുട്ടി പിതാവിനെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ഹുക്ക ബാറിലെത്തിച്ചത്. മറ്റാരെയും വിവാഹം കഴിക്കാതിരിക്കാന്‍ വിനയ് താക്കൂര്‍ നേരത്തെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ ബ്ലേഡ് ഉപയോഗിച്ച്‌ തന്റെ പേര് കൊത്തിയിരുന്നതായി മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലൈറ്റര്‍ ഉപയോഗിച്ച്‌ മുടി കത്തിക്കുകയും ചെയ്തുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാനിലെ കോട്ടയില്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. വിനയ് അവിടെയെത്തിയും പെണ്‍കുട്ടിയെ മര്‍ദിക്കുച്ചെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിക്ക് അയച്ച പണം ഇയാള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിരുന്നതായും പിതാവ് ആരോപിച്ചു. കാണ്‍പൂര്‍ സ്വദേശിയായ വിനയ് താക്കൂറിനും മറ്റ് ഏഴ് പേര്‍ക്കുമെതിരെയാണ് കേസ്.