ദേശീയപാതാ വികസനം പിണറായി സർക്കാർ വന്നത് കൊണ്ടുമാത്രമാണ് നടന്നത്: കെടി ജലീൽ

single-img
4 December 2022

കേരളത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായില്ലായിരുന്നെങ്കിൽ ഗെയിൽ പാചക വാതക പൈപ്പ് ലൈനും നാഷണൽ ഹൈവേ വികസനവും നടക്കില്ലായിരുന്നു എന്ന് മുൻ മന്ത്രിയായ കെ.ടി ജലീൽ എം.എൽ.എ. മലയാളത്തിലെ ഒരു ചാനൽ നടത്തിയ ജനകീയ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയപാതാ വികസനം പിണറായി സർക്കാർ വന്നത് കൊണ്ടുമാത്രമാണ് നടന്നത്. അതേപോലെ തന്നെ സിയാൽ എയർ പോർട്ടിന്റെ കാരണക്കാരൻ കരുണാകരനാണ്. ഈ കാര്യങ്ങളൊക്കെ ചില ഭരണകർത്താക്കളുടെ കഴിവ് കൊണ്ട് സംഭവിച്ചതാണ്. ഇപ്പോൾ വിഴിഞ്ഞം തുറമുഖ പദ്ധതിയെ എല്ലാവരും പിന്തുണയ്ക്കുന്നുണ്ട്.

നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാർട്ടികൾക്ക് ജനങ്ങളോട് കമ്മിറ്റ്മെന്റ് ഉണ്ട്. എന്നാൽ അവരെ മാറ്റി നിർത്തി ചില ബാഹ്യശക്തികൾ വികസന വിരുദ്ധ ചേരിയുടെ നേതൃത്വം ഏറ്റെടുക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തിരിക്കുമ്പോൾ എതിർക്കുന്നതും ഭരണത്തിലെത്തുമ്പോൾ അനുകൂലിക്കുന്നതുമായ പ്രവണത ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേപോലെ തന്നെ കേരളത്തിൽ കെ റെയിൽ ഇന്നല്ലങ്കിൽ നാളെ വരും. വികസനത്തിന്റെ കാര്യത്തിൽ പ്രതിപക്ഷം പിന്തുണച്ചാൽ അതിനെ ജനങ്ങൾ അനുകൂലിക്കുകയേ ഉള്ളൂ. നിലവിൽ വിഴിഞ്ഞത്ത് 75 ശതമാനം പ്രവൃത്തി പൂർത്തിയായിടത്ത് ഇനി പദ്ധതി നടക്കില്ല എന്ന് പറയാൻ ഇപ്പോൾ എന്ത് ബോധോദയമാണ് വന്നതെന്നും അദ്ദേഹം ചോദിച്ചു.