ദില്ലി എംസിഡി സ്റ്റാന്റിങ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് വീണ്ടും നിര്‍ത്തിവെച്ചു

single-img
23 February 2023

ദില്ലി എംസിഡി സ്റ്റാന്റിങ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് വീണ്ടും നിര്‍ത്തിവെച്ചു. ആം ആദ്മി – ബിജെപി സംഘര്‍ഷത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചത്.

സുപ്രീം കോടതി ഇടപെട്ടിട്ട് പോലും എംസിഡിയിലെ സംഘര്‍ഷം അയയുന്നില്ല. ഇന്നലെ മേയര്‍, ഡപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇന്നലെ സമാധാനപരമായി കഴിഞ്ഞിരുന്നു.

ദില്ലി എംസിഡിയില്‍ മേയര്‍, ഡപ്യൂട്ടി മേയര്‍ പദവികള്‍ക്ക് അധികാരം കുറവാണ്. എന്നാല്‍ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സ്റ്റാന്റിങ് കമ്മിറ്റികള്‍ക്ക് കൂടുതല്‍ അധികാരമുണ്ട്. അതിനാലാണ് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം കടുക്കുന്നത്. ഇന്നലെ വൈകീട്ട് ഏഴ് മണിക്കാണ് സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് ആരംഭിച്ചത്.

ഇതുവരെ 20 ശതമാനം പോലും പോളിങ് നടന്നിട്ടില്ല. ആം ആദ്മി പാര്‍ട്ടി മേയര്‍ ഷെല്ലി ഒബ്റോയിയാണ് സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസര്‍. ഷെല്ലി ഒബ്റോയി ക്രമക്കേട് നടത്തുന്നുവെന്ന് ആരോപിച്ചാണ് ഇന്ന് ഏറ്റവുമൊടുവില്‍ ബിജെപി അംഗം ബാലറ്റ് പേപ്പര്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചത്. പിന്നീടുണ്ടായ തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് നിര്‍ത്തിവെക്കുകയായിരുന്നു.

ഇന്നലെ നടന്ന മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകളില്‍ ആം ആദ്മി പാര്‍ട്ടി ജയിച്ചിരുന്നു. ബിജെപിയുടെ രേഖ ഗുപ്തെ പരാജയപ്പെടുത്തി എഎപിയുടെ ഷെല്ലി ഒബ്റോയി മേയറായി. എംസിഡിയില്‍ എഎപിക്ക് 134 അംഗങ്ങളും, ബിജെപിക്ക് 105 ഉം അംഗങ്ങളുമാണ് ഉള്ളത്. കോണ്‍ഗ്രസിന് ഒമ്ബത് അംഗങ്ങളും രണ്ട് സ്വതന്ത്രരും എംസിഡിയിലുണ്ട്. ഇവര്‍ക്ക് പുറമെ പത്ത് എംപിമാര്‍ക്കും, 14 എംഎല്‍എമാര്‍ക്കും മെയര്‍ തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുണ്ട്. ആകെ 274 വോട്ടുകളാണ് ഉള്ളത്. ഇതില്‍ ആപിന് കിട്ടേണ്ടിയിരുന്ന 150 വോട്ടും ഷെല്ലി ഒബ്രോയി നേടി. 116 വോട്ടാണ് എതിര്‍ സ്ഥാനാര്‍ത്ഥി രേഖ ഗുപ്തയ്ക്ക് കിട്ടിയത്. ബിജെപി അംഗങ്ങളുടെ വോട്ടായ 113ന് പുറമെ മൂന്ന് വോട്ട് കൂടി ബിജെപിക്ക് ലഭിച്ചു.

ലെഫ്റ്റനന്റ് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത 10 അംഗങ്ങള്‍ വോട്ട് ചെയ്യുന്നതിനെ ചൊല്ലിയുള്ള ആം ആദ്മി ബിജെപി തര്‍ക്കത്തെ തുടര്‍ന്നാണ് എംസിഡി തെരഞ്ഞെടുപ്പ് നേരത്തെ മൂന്ന് തവണ മാറ്റിവച്ചത്. ഒടുവില്‍ സുപ്രീംകോടതി ഇടപെട്ടാണ് വിഷയം തീര്‍പ്പാക്കിയത് നാമ നിര്‍ദേശം ചെയ്ത അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.