ദക്ഷിണ കൊറിയയില്‍ ഹാലോവിന്‍ പാര്‍ട്ടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 151ആയി

single-img
30 October 2022

സോള്‍ : ദക്ഷിണ കൊറിയയില്‍ തലസ്ഥാന നഗരമായ സോളില്‍ ഹാലോവിന്‍ പാര്‍ട്ടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 151 ലേക്ക് ഉയര്‍ന്നു.

മരിച്ചവരില്‍ 19 പേര്‍ വിദേശികളാണ്. എണ്‍പതോളം പരിക്കേറ്റതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. മരിച്ചവരില്‍ ഏറെയും ചെറുപ്പക്കാരാണ്.

ഹാലോവിന്‍ ആഘോഷങ്ങള്‍ക്കായി ഒരു ലക്ഷത്തോളം പേരായിരുന്നു തലസ്ഥാന നഗരമായ സോളില്‍ തടിച്ചുകൂടിയിരുന്നത്. സോളിലെ ഇറ്റാവോണ്‍ ജില്ലയില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് ദുരന്തത്തിന് കാരണമായ അപകടമുണ്ടായത്. ഹാമില്‍ട്ടന്‍ ഹോട്ടലിനു സമീപം ആഘോഷത്തിനായി തടിച്ചുകൂടിയവരാണ് അപകടത്തില്‍പെട്ടത്. ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലത്തെ ഒരു ഹോട്ടലിലേക്ക് ഒരു പ്രമുഖ വ്യക്തിയെത്തിയതോടെ, ആളുകള്‍ തള്ളിക്കയറിയെന്നും ഇതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.

തെരുവുകളില്‍ ആളുകള്‍ക്കിടയില്‍ കുടുങ്ങി നിലത്ത് വീണവരെ രക്ഷാപ്രവര്‍ത്തകര്‍ വലിച്ച്‌ പുറത്തേക്കെത്തിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ദുരന്തത്തിന്റെ സാഹചര്യത്തില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ അടിയന്തര യോഗം വിളിച്ചു. കൊവിഡ് കാലത്തിനുശേഷമുള്ള ആദ്യ ഹാലോവീന്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആളുകള്‍ കൂട്ടത്തോടെയെത്തിയത് ദുരന്തത്തിന് ആക്കം കൂട്ടി.