പശ്ചിമബംഗാളിലെ സ്കൂളില്‍ ഉച്ചഭക്ഷണത്തില്‍ ചത്തപാമ്പ്;നിരവധി വിദ്യാര്‍ത്ഥികളെ ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
10 January 2023

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സ്കൂളില്‍ ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്ബിനെ കണ്ടെത്തി. ഉച്ചഭക്ഷണം കഴിച്ച നിരവധി വിദ്യാര്‍ത്ഥികളെ ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഛര്‍ദ്ദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ട 30 ഓളം കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിര്‍ഭും ജില്ലയിലെ മയൂരേശ്വര്‍ ബ്ലോക്കിലെ പ്രൈമറി സ്കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്ബുന്നതിനിടെയാണ് പരിപ്പ് നിറച്ചിരുന്ന പാത്രങ്ങളിലൊന്നില്‍ ചത്ത പാമ്ബിനെ കണ്ടത്തിയത്. അപ്പോഴേക്കും വിദ്യാര്‍ത്ഥികളില്‍ പലരും ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ പറയുന്നു.

കുട്ടികള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ എല്ലാവരും ആശുപത്രിയില്‍ എത്തിച്ചതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. സ്കൂള്‍ ഉച്ചഭക്ഷണം കഴിച്ച്‌ കുട്ടികള്‍ രോഗാവസ്ഥയിലാകുന്ന സംഭവങ്ങളെക്കുറിച്ച്‌ നിരവധി ഗ്രാമങ്ങളില്‍ നിന്ന് പരാതികള്‍ ലഭിക്കാറുള്ളതായി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ ദീപാജ്ഞന്‍ ജന മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥികളില്‍ ഒരാളൊഴികെ എല്ലാവരെയും ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രിയില്‍ തുടരുന്ന കുട്ടി അപകട നില തരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. ‌

സ്കൂളിനെതിരെ വന്‍തോതിലുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്. പ്രധാനാധ്യാപകനെ രക്ഷിതാക്കള്‍ തടഞ്ഞുവെക്കുകയും അദ്ദേഹത്തിന്റെ ബൈക്ക് അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. അധ്യാപകരുടെയും പാചകക്കാരുടെയും അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.