വിവാദ സ്വാമി സന്തോഷ് മാധവന്‍ അന്തരിച്ചു

single-img
6 March 2024

സ്വാമി അമൃതചൈതന്യ എന്ന പേരില്‍ ആത്മീയ ജീവിതം നയിച്ച വിവാദ താന്ത്രികന്‍ സന്തോഷ് മാധവന്‍ അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം . 40 ലക്ഷം രൂപ തട്ടിപ്പ് നടത്തി എന്ന ദുബായ് ബിസിനസുകാരി സെറഫിന്‍ എഡ്വിന്‍ 2008 ല്‍ നല്‍കിയ പരാതിയിലൂടെയാണ് സന്തോഷ് മാധവന്റെ തട്ടിപ്പുകള്‍ പുറംലോകം അറിഞ്ഞത്.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയതിനു ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് 2009 മേയ് 20-ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി സന്തോഷ് മാധവനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഠിപ്പിച്ചു എന്ന കേസില്‍ 16 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. രണ്ടു കേസുകളിലായി 8 വര്‍ഷം വീതം തടവും 2,10,000 രൂപ പിഴയും ആണ് കോടതി വിധിച്ചത്.

തുടർന്ന് വര്‍ഷങ്ങള്‍ നീണ്ട ജയില്‍വാസത്തിന് ശേഷം പുറംലോകവുമായി അധികം ബന്ധമില്ലാതെയാണ് സന്തോഷ് മാധവന്‍ ജീവിച്ചിരുന്നത്. ഇടുക്കി ജില്ലയിലെ കട്ടപ്പനയിലെ ദരിദ്രകുടുംബത്തിലായിരുന്നു സന്തോഷിന്റെ ജനനം. കട്ടപ്പന ഇരുപതേക്കറില്‍ പാറായിച്ചിറയില്‍ മാധവന്റെയും തങ്കമ്മയുടെയും മകനായ സന്തോഷ് കട്ടപ്പന ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ നിന്നും പത്താം ക്ലാസ് പാസായി. പിന്നീട് നാടുവിടുകയായിരുന്നു. അതിനുശേഷമാണ് അമ്പലത്തിൽ ശാന്തിയെയും പിന്നീട് സന്യാസിയായും എത്തുന്നത്.