ബന്ധത്തിൽ നിന്ന് പിന്മാറി; സഹപാഠി ക്യാമ്പസിനുള്ളിൽ കോൺ​ഗ്രസ് നേതാവിന്റെ മകളെ കുത്തിക്കൊലപ്പെടുത്തി

single-img
19 April 2024

കർണാടകയിലെ ഹുബ്ബള്ളിയിൽ കോളേജ് വിദ്യാർതിയെ കാമുകൻ ക്യാമ്പസിനുള്ളിൽ വെച്ച് കുത്തിക്കൊലപ്പെടുത്തി. വ്യാഴാഴ്ച നടന്ന സംഭവത്തിൽ ഹുബ്ബള്ളി-ധാർവാഡ് സിറ്റി കോർപ്പറേഷൻ കോർപ്പറേറ്ററും കോൺഗ്രസ് നേതാവുമായ നിരഞ്ജൻ ഹിരേമത്തിൻ്റെ മകളും ഒന്നാം വർഷ ബിസിഎ വിദ്യാർഥിയുമായ നേഹ ഹിരേമത്താണ് (23) കൊല്ലപ്പെട്ടത്.

സംസ്ഥാനത്തെ ബെലഗാവി ജില്ലയിലെ സവദത്തി സ്വദേശിയും അതേ കോളേജിലെ ബിസിഎ വിദ്യാർഥിയുമായ ഫയാസ് ഖോണ്ടുനായക്കാണ് (23) നേഹയെ കൊലപ്പെടുത്തിയതെന്നും ഇയാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ബിവിബി കോളേജിലാണ് സംഭവം നടന്നത്. ബന്ധത്തിൽ നിന്ന് പിന്മാറിയതും ഫയാസിന്റെ വിവാഹാഭ്യാർഥന നിരസിച്ചതിനെയും തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഒന്നാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് തിരിച്ചുപൊകാൻ നേരത്തായിരുന്നു ആക്രമണം.

വ്യാഴാഴ്ച കോളേജിലെത്തി നേഹയെ സമീപിച്ച് വീണ്ടും പ്രണയാഭ്യർത്ഥന നടത്തി. പെൺകുട്ടി നിരസിച്ചതോടെ കൈയിൽ കരുതിയ കത്തിയെടുത്ത് തുടരെ കുത്തുകയായിരുന്നു. കഴുത്തിൽ രണ്ടെണ്ണമുൾപ്പെടെ ശരീരത്തിൽ ഒമ്പത് കുത്തേറ്റെന്നും പൊലീസ് പറ‍ഞ്ഞു. ഗുരുതരമായി രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും നേഹ മരിച്ചു. കോൺഗ്രസ് എംഎൽഎ പ്രസാദ് അബ്ബയ്യ സംഭവസ്ഥലം സന്ദർശിച്ചു.