ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടി; പരിക്കേറ്റ പേസ് ബോളർ ഖലീൽ അഹമ്മദിന് ഈ സീസൺ നഷ്ടമാകും

single-img
16 April 2026

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടിയായി പ്രമുഖ താരത്തിന്‍റെ പരിക്ക്. കഴിഞ്ഞ ദിവസം കൊൽക്കത്തയ്ക്കെതിരെ പരിക്കേറ്റ പേസ് ബോളർ ഖലീൽ അഹമ്മദിന് ഈ സീസൺ നഷ്ടമാകുമെന്ന് ഉറപ്പായി കഴിഞ്ഞു. സീസണിന്‍റെ തുടക്കം മുതൽ ഇടംകൈയൻ ബോളറായ ഖലീൽ അഹമ്മദിനെ കൂടുതലായി ആശ്രയിച്ചാണ് ചെന്നൈ മുന്നോട്ടുപോയത്. പൊതുവെ ചെന്നൈയുടെ ബോളിങ് ഡിപ്പാർട്ട്മെന്‍റ് ഈ സീസണിൽ നിറംകെട്ട പ്രകടനമാണ് നടത്തിയിരുന്നത്.

കൊൽക്കത്തയുമായുള്ള മത്സരത്തിന്‍റെ ഏറ്റവും നിർണായകഘട്ടത്തിലാണ് ഖലീൽ അഹമ്മദിന് പരിക്കേറ്റത്. പതിനേഴാമത്തെ ഓവറിന്‍റെ അവസാന പന്ത് എറിയാനായി റൺ അപ്പ് എടുത്തപ്പോൾ തുടയിലെ വേദന കാരണം അദ്ദേഹം വൈദ്യസഹായം തേടുകയായിരുന്നു. തുടന്ന് അദ്ദേഹം മൈതാനം വിടുകയും ചെയ്തു. ഗുർജപ്നീത് സിങ് ആണ് ആ ഓവർ പൂർത്തിയാക്കിയത്.

പിന്നീട് നടത്തിയ പരിശോധനയിലാണ് ഖലീലിന്‍റെ പരിക്ക് ഗുരുതരമാണെന്നും, ഈ സീസണിൽ കളത്തിൽനിന്ന് മാറിനിൽക്കേണ്ടിവരുമെന്നും വ്യക്തമായത്. താരത്തിന് ദീർഘകാല വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം 10-12 ആഴ്ച ഖലീൽ അഹമ്മദിന് വിശ്രമം ആവശ്യമാണ്.

സി.എസ്.കെയുടെ ബോളിങ് വിഭാഗത്തിന് ചുക്കാൻ പിടിച്ചത് ഖലീൽ അഹമ്മദ് ആയിരുന്നു. സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചിരുന്ന ഖലീലിന്‍റെ അഭാവം ടീമിന് കനത്ത തിരിച്ചടിയാണ്. ഈ വിടവ് എങ്ങനെ നികത്തുമെന്നാണ് ടീം മാനേജ്മെന്‍റിനെ ആശങ്കപ്പെടുത്തുന്നത്.

സിഎസ്‌കെയുടെ പേസ് ബൗളിംഗ് യൂണിറ്റിന്റെ ഒരു പ്രധാന ഭാഗമായിരുന്നു ഖലീൽ, സ്ഥിരത നിർണായകമാകുന്ന ഒരു ഘട്ടത്തിലേക്ക് ടൂർണമെന്റ് കടന്നുപോകുന്നതിനാൽ അദ്ദേഹത്തിന്റെ അഭാവം ഇപ്പോൾ സിഎസ്‌കെ വേഗത്തിൽ പരിഹരിക്കേണ്ട ഒരു വിടവ് സൃഷ്ടിക്കുന്നു.

കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ പവർ പ്ലേയിൽ മൂന്ന് ഓവർ എറിഞ്ഞ ഖലീൽ 17 റൺസ് മാത്രമാണ് വഴങ്ങിയത്. സുനിൽ നരെയ്നിന്‍റെ വിക്കറ്റ് നേടുകയും ചെയ്തു. ആദ്യ മത്സരങ്ങളിൽ തുടർ തോൽവി വഴങ്ങിയ ചെന്നൈ അവസാന രണ്ടു മത്സരങ്ങളും വിജയക്കൊടി പാറിച്ചിരുന്നു. മലയാളി താരം സഞ്ജു വി സാംസന്‍റെ ബാറ്റിങ് മികവാണ് ചെന്നൈയുടെ തിരിച്ചുവരവിൽ നിർണായകമാകുന്നത്. നിലവിൽ അഞ്ച് കളികളിൽ നാല് പോയിന്‍റുള്ള ചെന്നൈ എട്ടാം സ്ഥാനത്താണ്.