സൈബർ ആക്രമണങ്ങളും ട്രോളുകളും സ്വാഗതം ചെയ്യുന്നുവെന്ന്  ചാണ്ടി ഉമ്മൻ 

single-img
27 August 2023

തിരുവനന്തപുരം: സൈബർ ആക്രമണങ്ങളും ട്രോളുകളും സ്വാഗതം ചെയ്യുന്നുവെന്ന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ജനാധിപത്യത്തിൽ ചോദ്യം ചെയ്യലുകൾ ഉണ്ടാകണം. വിവാദങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ 41ാം ഓർമ്മദിനാചരണത്തിനായി ചാണ്ടി ഉമ്മൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ തിരുവനന്തപുരത്തെത്തിയപ്പോഴാണ് പ്രതികരണം. സെൻ്റ് ജോർജ് ഓർത്തഡോക്സ് കത്രീഡലിലെ കുറുബാനയിൽ കുടുംബം പങ്കെടുക്കുകയാണ്. പ്രാർത്ഥനയ്ക്ക് ശേഷം പുതുപ്പള്ളി ഹൗസിൽ പ്രാർത്ഥനയും നടക്കും. 

ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മന് എതിരെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബർ ആക്രമണം ശുദ്ധ മര്യാദകേടെന്ന് കഴിഞ്ഞ ദിവസം പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് പ്രതികരിച്ചിരുന്നു. മുൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആയാലും മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആയാലും വ്യക്തി അധിക്ഷേപം അംഗീകരിക്കാൻ കഴിയില്ല. അന്തസുള്ളവർ വ്യക്തി അധിക്ഷേപത്തെ പിന്തുണക്കില്ലെന്നും ജെയ്ക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പുതുപ്പള്ളി തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന വേളയിൽ ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ വലിയ രീതിയിലുള്ള സൈബറാക്രമണമാണ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലുണ്ടാകുന്നത്. കണ്ടന്റ് ക്രിയേറ്ററായ അച്ചു ധരിക്കുന്ന ബ്രാന്റഡ് വസ്ത്രങ്ങൾ, ബാഗുകളടക്കമുള്ളതിന്റെ വിലയടക്കം പ്രചരിപ്പിക്കുകയും അപകീർത്തിപരമായ രീതിയിലടക്കം ചിത്രീകരിക്കുകയും ചെയ്യുന്നതിനെതിരെ വലിയ തോതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. 

സൈബർ അധിക്ഷേപത്തിനെതിരെ കഴിഞ്ഞ ദിവസം അച്ചു ഉമ്മൻ പ്രതികരിച്ചിരുന്നു. സൈബർ പോരാളികൾ തന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങൾ നടത്തുകയാണെന്നും പിതാവിന്റെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഇന്നുവരെ ജീവിതത്തിൽ ഉണ്ടാക്കിയിട്ടില്ലെന്നും അച്ചു ഫേസ്ബുക്കിൽ കുറിച്ചു. ഉമ്മൻചാണ്ടിയുടെ സൽപേരിന് കളങ്കം ഉണ്ടാക്കും വിധത്തിലുള്ള സൈബർ പ്രചാരണങ്ങൾ നിരാശാജനകമാണ്. തന്റെ ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും ഞാൻ ഉറച്ചുനിൽക്കുന്നുവെന്നും അച്ചു ഫെയ്സ്ബുക്ക് കുറിപ്പിലെഴുതിയിരുന്നു.