ജാതിയ അധിക്ഷേപം; സാബു എം ജേക്കബിനെ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞ് ഹൈക്കോടതി

single-img
14 December 2022

കൊച്ചി: പിവി ശ്രീനിജന്‍ എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ട്വന്റി ട്വന്റി പാര്‍ട്ടി കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞ് ഹൈക്കോടതി.

അറസ്റ്റ് അനിവാര്യമല്ലെന്നു വിലയിരുത്തിയാണ് നടപടി.

പിവി ശ്രീനിജന്‍ എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ചെന്ന പേരില്‍ പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരമാണ് സാബു എം ജേക്കബിനെതിരെ കേസെത്തിട്ടുള്ളത്. ഓഗസ്റ്റ് 17 ന് ഐക്കരനാട് കൃഷിഭവനില്‍ കൃഷിദിനാചരണവുമായി ബന്ധപ്പെട്ട പരിപാടിക്കിടെയാണ് പരാതിക്കിടയായ സംഭവമുണ്ടായത്. കൃഷിവകുപ്പ് നടത്തിയ പരിപാടിക്ക് ഉദ്ഘാടകനായ എംഎല്‍എ വേദിയിലേക്ക് കയറുന്നതിനിടെ പ്രതിഷേധം അറിയിച്ച്‌ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ ഉള്ളവര്‍ വേദി വിടുകയായിരുന്നു. ശ്രീനിജന്റെ പരാതിയില്‍ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ല വകുപ്പ് പ്രകാരം പുത്തന്‍കുരിശ് പൊലീസ് കേസെടുത്തു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി.

എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച കോടതി ഹര്‍ജി ക്രിസ്മസ് അവധിക്കു ശേഷം പരിഗണിക്കും. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നോട്ടീസ് നല്‍കി മാത്രമേ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാവൂ എന്നും യാതൊരു വിധ പീഡനവും പാടില്ലെന്നും കോടതി പറഞ്ഞു.