ബിജെപിയിലേക്ക് ശശി തരൂര്‍ എപ്പോള്‍ പോകുമെന്നു പറയാനാകില്ല; കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതാവുകയാണ്: എംവി ഗോവിന്ദൻമാസ്റ്റർ

single-img
21 March 2024

രാജ്യത്ത് തീവ്രഹിന്ദുത്വം കൈകാര്യംചെയ്യുന്ന ബിജെപിയും അവർക്കൊപ്പം ചേർന്ന് മൃദുഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുന്ന കോണ്‍ഗ്രസും തമ്മില്‍ മൗലികമായി വ്യത്യാസങ്ങളില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ . കോണ്‍ഗ്രസ് നേതാക്കള്‍ എപ്പോഴാണ് ബിജെപിയില്‍ പോകുന്നതെന്ന് പറയാന്‍ കഴിയില്ലെന്നും ഏറ്റവും വലിയ വര്‍ഗീയശക്തികളുടെ പരിപാടിയില്‍ പങ്കെടുത്തയാളാണ് പ്രതിപക്ഷനേതാവെന്നും അദ്ദേഹത്തെ ആരോപിച്ചു.

ബിജെപിയിലേക്ക് പോകുന്ന കാര്യത്തിൽ കെപിസിസി പ്രസിഡന്റ് നേരത്തേ തന്നെ നിലപാട് വ്യക്തമാക്കി. ശശി തരൂര്‍ എപ്പോള്‍ പോകുമെന്നു പറയാനാകില്ല. കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതാവുകയാണ്. മുസ്ലിം ലീഗില്ലാതെ കേരളത്തില്‍ കോണ്‍ഗ്രസിന് നിലനില്‍പ്പില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തെലങ്കാനയും കര്‍ണാടകവും ഒഴികെ മറ്റൊരു സംസ്ഥാനത്തും നിലവിൽ കോണ്‍ഗ്രസ് പ്രബലമല്ല.

കോണ്‍ഗ്രസ് പാർട്ടി സംഘടിപ്പിക്കുന്ന ജാഥയുടെ സമാപനത്തില്‍ സിപിഎം പങ്കെടുക്കേണ്ടതില്ല. വേദിയില്‍ ഒരു കൗതുകത്തിന് ഇരിക്കേണ്ട കാര്യമില്ല. ജോഡോ യാത്ര നടത്തിയ രാഹുല്‍ ഗാന്ധി അവിടെനിന്ന് നേരെ മത്സരിക്കാനെത്തുന്നത് വയനാട്ടിലേക്കാണ്. ഇഎംഎസിന്റെ കാഴ്ചപ്പാടിന്റെ തുടര്‍ച്ചയാണ് നവകേരളം.

മതനിരപേക്ഷ ഉള്ളടക്കവും ആഭിമുഖ്യവും കേരളത്തില്‍ ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. പതിനായിരക്കണക്കിന് മനുഷ്യരുടെ ത്യാഗമാണ് അതിനുപിന്നിലുള്ളതെന്നും ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.