കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ പ്രമുഖരായ മിക്ക സ്ഥാനാര്‍ത്ഥികള്‍ക്കും അപരന്മാർ

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നിമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെ അപരന്മാരുടെ ചിത്രവും തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രമുഖരായ മിക്ക സ്ഥാനാര്‍ത്ഥികള്‍ക്കും അപരന്മാരുണ്ട്. ധര്‍മ്മടത്ത് വിജയന്‍ എ എം ആണ് പിണറായി വിജയന്റെ അപരന്‍. പേരാവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്ക് രണ്ട് അപരന്മാരുണ്ട്. സി ശൈലജയും ശൈലജ എ വിയുമാണ് അപര സ്ഥാനാര്‍ത്ഥികള്‍.
സണ്ണി ജോസഫിനും രണ്ട് അപര സ്ഥാനാര്‍ത്ഥികളാണുള്ളത്. എറണാകുളം വരാപ്പുഴ സ്വദേശി സണ്ണി ജോസഫ്, സണ്ണി എന്നിവരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. അഴീക്കോട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ വി സുമേഷിനും അപര ഭീഷണിയുണ്ട്.
അരുവിക്കരയിലെ യുഡിഎഫ്, എല്‍ഡിഫ് സ്ഥാനാര്‍ത്ഥികള്‍ക്കും അപരന്മാരുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് ശിവകുമാറിന് രണ്ട് അപരന്മാരാണുള്ളത്. ശിവകുമാര്‍ എന്ന പേരിലാണ് രണ്ട് പേര്‍ പത്രിക സമര്‍പ്പിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജി സ്റ്റീഫന്റെ അപരന്റെ പേര് സ്റ്റീഫന്‍ എന്ന് തന്നെയാണ്.
തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി പി ജോണിനും അപരനുണ്ട്. ജോണ്‍ എസ് എന്നാണ് അപരന്റെ പേര്. തിരൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ വി അബ്ദുറഹിമാനുമുണ്ട് രണ്ട് അപരന്മാര്‍. കെ അബ്ദുറഹ്‌മാന്‍, അബ്ദുറഹ്‌മാന്‍ വി എന്നിങ്ങനെയാണ് അപരന്മാരുടെ പേര്.
ബേപ്പൂരില്‍ ആറ് അപരന്മാരാണ് മത്സരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ രണ്ട് അപരന്മാരാണ് മത്സരിക്കുന്നത്. മുഹമ്മദ് റിയാസ് പി സി, മുഹമ്മദ് റിയാസ് പി ടി സണ്‍ ഓഫ് അലവി എന്നിവരാണ് മന്ത്രിക്കെതിരെ മത്സരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വറിനെതിരെ നാല് അപരന്മാരും മത്സരിക്കുന്നു. അന്‍വര്‍ സണ്‍ ഓഫ് സുലേഖ, അന്‍വര്‍ സണ്‍ ഓഫ് മൊയ്തീന്‍കുട്ടി, അന്‍വര്‍ അലി, അന്‍വര്‍ എന്നിവരാണ് അന്‍വറിനെതിരെ മത്സരിക്കുന്നത്. അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരനും അപരനുണ്ട്.


