വാർത്തകൾ വ്യാജം; പാർട്ടി തന്നെ ഒതുക്കിയെന്ന് പറഞ്ഞിട്ടില്ലെന്ന് ബൃന്ദാ കാരാട്ട്

single-img
13 January 2024

പ്രകാശ് കാരാട്ടിന്റെ ഭാര്യയായി പാർട്ടി തന്നെ ഒതുക്കിയെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഎം നേതാവ് ബൃന്ദാ കാരാട്ട്. ഓർമ്മക്കുറിപ്പിലെ പരാമർശങ്ങൾ ചർച്ചയായതിന് പിന്നാലെയാണ് ബൃന്ദ കാരാട്ട് വിശദീകരണവുമായി രംഗത്തെത്തിയത്. ‘ആൻ എജ്യുക്കേഷൻ ഫോർ റീത’ എന്ന പേരിൽ വൃന്ദ കാരാട്ട് എഴുതിയ ഓർമ്മകുറിപ്പുകളിലെ ചില വരികളാണ് വിവാദത്തിന് കാരണമായത്.

പാർട്ടിയിൽ ഇക്കാര്യം ചർച്ചയായതിന് പിന്നാലെയാണ് ബൃന്ദ കാരാട്ട് വിശദീകരണം നടത്തിയത്. പുസ്തകത്തിന് പാർട്ടിയുടെ അനുമതി തേടിയിരുന്നുവെന്നും ബൃന്ദ കാരാട്ട് അറിയിച്ചു.ആദ്യം ഒരു മലയാള മാധ്യമത്തിൽ വന്ന വാർത്തയുടെ തലക്കെട്ട് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും, തന്നെ ഭാര്യ മാത്രമാക്കി എന്ന തലക്കെട്ട് കെട്ടിച്ചമച്ചതാണെന്നും ബൃന്ദ കാരാട്ട് പ്രതികരിച്ചു. പുസ്തകത്തിൽ താൻ അങ്ങനെ എഴുതിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഇത്തരത്തിൽ വാർത്ത നൽകിയ മാധ്യമം മാപ്പ് പറയുമെന്നാണ് പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി. ഇത്തരത്തിലൊരു തലക്കെട്ട് നൽകുന്നത് ധാർമികതയാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും, വാർത്ത മുഴുവൻ താൻ വായിച്ചിട്ടില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ഓർമക്കുറിപ്പിലെ പരാമർശം വളച്ചൊടിച്ചു. പാർട്ടിയിൽ നിന്ന് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. തന്റെ പുസ്തകം പൊതുയിടത്തിൽ കിട്ടും. താത്പര്യമുള്ളആർക്ക് വേണമെങ്കിലും വായിച്ചുനോക്കാമെന്നും അവർ കൂട്ടിച്ചേർത്തു.