ഏഷ്യാകപ്പ് ഫൈനല്‍: തകർന്ന് ശ്രീലങ്ക; ഇന്ത്യയ്ക്ക് 51 റണ്‍സ് വിജയലക്ഷ്യം

single-img
17 September 2023

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാകപ്പ് ഫൈനലില്‍ മുഹമ്മദ് സീറാജിന്റെ ശ്രീലങ്ക തകർന്നു . ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക 15.2 ഓവറില്‍ 50 റണ്‍സിന് ഓള്‍ഔട്ട് ആയി. ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരായ ശ്രീലങ്കയുടെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ എന്ന നാണംകെട്ട റെക്കോര്‍ഡും സ്വന്തമാക്കി.

ഇതിനുപുറമെ ഏകദിനത്തിലെ ശ്രീലങ്കയുടെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ കൂടിയാണ് ഇത്. കിരീടം മോഹിച്ചിറങ്ങിയ ലങ്കന്‍ ടോപ് ഓര്‍ഡര്‍ ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ തകര്‍ന്നടിഞ്ഞു. ഏഴോവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ലങ്കയുടെ അടിത്തറയിളക്കിയത്. പാതും നിസങ്ക(2), സധീര സമര വിക്രമ(0), ചരിത് അസലങ്ക (0), ക്യാപ്റ്റന്‍ ദസുന്‍ ഷനക(0), കുശാല്‍ മെന്‍ഡിസ്(17) എന്നിവരെയാണ് സിറാജ് പുറത്താക്കിയത്. ഏകദിന ചരിത്രത്തില്‍ അതിവേഗം അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോര്‍ഡും താരം സ്വന്തമാക്കി.

മത്സരത്തിലെ ആദ്യ ഓവറില്‍ ഓപ്പണര്‍ കുശാല്‍ പെരേരയെ സംപൂജ്യനാക്കി മടക്കി ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. രണ്ടക്കം കടക്കും മുന്‍പ് ലങ്കയുടെ നാല് വിക്കറ്റുകളാണ് വീണു. ഇതോടെ സ്വന്തം തട്ടകത്തില്‍ കിരീടപ്രതീക്ഷയുമായി ഇറങ്ങിയ ലങ്കന്‍ സ്വപ്‌നങ്ങള്‍ ഇന്ത്യയ്ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു.