റിപ്പോര്‍ട്ടര്‍ ചാനല്‍ കെ. സുധാകരനോട് മാപ്പ് പറഞ്ഞു
മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത നൽകിയതിന് കെ.പി.സി.സി. പ്രസിഡന്റ് കെ സുധാകരനോട് റിപ്പോർട്ടർ ചാനൽ മാപ്പ് പറഞ്ഞതായി വാര്‍ത്താവിതരണമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ ലോക്സഭയില്‍ രേഖാമൂലം അറിയിച്ചു. റിപ്പോര്‍ട്ടര്‍ ചാനല്‍ പരസ്യമായി മാപ്പുരേഖപ്പെടുത്തി രണ്ടുദിവസം ചാനലില്‍ സ്‌ക്രോള്‍ ചെയ്തു എന്നും മന്ത്രി അറിയിച്ചു.
റിപ്പോര്‍ട്ടര്‍ ചാനലിനെതിരായി സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള സുധാകരന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്
മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത നൽകിയ വിഷയവുമായി ബന്ധപ്പെട്ട് ചാനലിനെതിരായി ലഭിച്ച പരാതികള്‍ പരിശോധിക്കുകയും, 1995-ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക്(റെഗുലേഷന്‍) ആക്ടിലെ ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തുകയും ചെയ്തതായും മന്ത്രി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ഷമാപണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നല്‍കിയത്.
സഭ്യതയ്ക്ക് നിരക്കാത്ത മാധ്യമപ്രവര്‍ത്തനം നടത്തിയ റിപ്പോര്‍ട്ടര്‍ ചാനലിനും അതിന്റെ എം.ഡി.ക്കുമെതിരേ ഒരുകോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നെന്നും ഈ കേസുമായി മുന്നോട്ടുപോകുമെന്നും സുധാകരന്‍ പറഞ്ഞു.