മാർഗരറ്റ് ആൽവ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി; തീരുമാനവുമായി 17 പ്രതിപക്ഷ പാർട്ടികളുടെ യോഗം
രാജ്യത്തെ മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മാർഗരറ്റ് ആൽവയെ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു . എസിപി യുടെ അധ്യക്ഷൻ ശരത് പവാറിന്റെ വസതിയിൽ ചേർന്ന 17 പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തത്. ശരത് പവാർ തന്നെയാണ് മാർഗരറ്റിന്റെ പേര് പ്രഖ്യാപിച്ചത്.
കോൺഗ്രസ്, തൃണമൂൽ, ആർ ജെ ഡി, എസ്.പി, ഇടതുപക്ഷ പാർട്ടികൾ, എൻ.സി.പി ഉൾപ്പെടെ 17 പാർട്ടികളാണ് പ്രതിപക്ഷ യോഗത്തിൽ പങ്കെടുത്തത്. യോഗത്തിൽ ഐകകണ്‌ഠ്യേനെയാണ് മാർഗരറ്റിനെ തിരഞ്ഞെടുത്തതെന്നും ചൊവ്വാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ എ.ഐ.സി.സി ജോയിന്റ് സെക്രട്ടറിയായിരുന്ന മാർഗരറ്റ് ആൽവ മുൻ രാജ്യസഭാ സ്പീക്കർ വയലെറ്റ് ആൽവയുടെ മരുമകളാണ്. അതേപോലെ തന്നെ രാജീവ് ഗാന്ധി സർക്കാരിൽ പാർലമെന്റരി കാര്യം, യുവജന-കായിക-വനിതാ-ശിശുക്ഷേമം, മാനവവിഭവശേഷി തുടങ്ങിയ വകുപ്പുകൾ മന്ത്രിയായിരുന്നു. മംഗളൂരു സ്വദേശിയായ മാർഗരറ്റ് കർണാടകയിലെ കോൺഗ്രസിന്റെ കരുത്തയായ നേതാവാണ്.