നരേന്ദ്രമോദിക്കും ശ്രീലങ്കൻ പ്രസിഡന്റ് ഗൊതബയ രജപക്സെയുടെ അതേ ഗതിവരും: തൃണമൂൽ എംഎൽഎ ഇദ്രിസ് അലി
ശ്രീലങ്കയുടെ പ്രസിഡന്റ് ഗൊതബയ രജപക്സെയുടെ അതേ ഗതിതന്നെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നേരിടേണ്ടിവരുമെന്ന് തൃണമൂൽ കോൺഗ്രസ് എംഎൽഎ ഇദ്രിസ് അലി. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ സീൽദാ മെട്രോ സ്റ്റേഷന്റെ ഉദ്ഘാടന ചടങ്ങിലേക്ക് മുഖ്യമന്ത്രി മമത ബാനർജിയെ ക്ഷണിക്കാത്തതിനെ തുടർന്നാണ് അലിയുടെ പരാമർശം.
ഈ മാസം 11ന് നടക്കാനിരിക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. ശ്രീലങ്കയിൽ രജപക്സെയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയതിനെത്തുടർന്ന് ശനിയാഴ്ച ഗോതബയ രാജപക്സെക്ക് സ്ഥലംവിട്ടിരുന്നു.
ശ്രീലങ്കയിൽ ഉണ്ടായ ഈ അവസ്ഥ ഇന്ത്യയിൽ നരേന്ദ്രമോദി നേരിടേണ്ടി വരുമെന്നാണ് ഇദ്രിസ് പറഞ്ഞത്. ബംഗാളിൽ മമത ബാനർജി റെയിൽവേ മന്ത്രിയായിരിക്കെയാണ് സീൽദാ പദ്ധതിക്ക് തുടക്കമിടുന്നത്. അതുകൊണ്ടുതന്നെ മമത ബാനർജിയെ ചടങ്ങിൽ ക്ഷണിക്കാത്തത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.