കാലവർഷം ശക്തിപ്രാപിച്ചതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് അതിവേഗമുയരുന്നു
സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നതിനിടെ അണക്കെട്ടുകളിലെ ജലനിരപ്പ് അതിവേഗമുയരുന്നു. ഇടുക്കി അണക്കെട്ടിൽ മാത്രം ഒരാഴ്ചക്കിടെ പത്തടിയാണ് ജലനിരപ്പ് ഉയർന്നത്. ഈ മാസം ഒന്നിന് 2340.74 അടിയായിരുന്ന ജലനിരപ്പ് ഏഴ് ദിവസംകൊണ്ട് 2351.18 അടിയിലെത്തി. 2403 അടിയാണ് പരമാവധി ശേഷി.
അതേസമയം ഇന്ന് 11 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ കിട്ടും.
ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ നിലനിൽക്കുന്ന ന്യുന മർദ്ദ പാത്തിയും ഒഡിഷ-ആന്ധ്ര പ്രദേശ് തീരത്തിന് സമീപമുള്ള ചക്രവാതച്ചുഴിയും അനുബന്ധ കാലവർഷക്കാറ്റുകളുമാണ് മഴ ശക്തമാകാൻ കാരണം. ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പുണ്ട്.
ഇടുക്കി താലൂക്കിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്- 68.4 മില്ലീമീറ്റർ. വരുംദിവസങ്ങളിൽ കാലവർഷം ശക്തമായി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അങ്ങിങ്ങ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടതല്ലാതെ കാര്യമായ മഴക്കെടുതികൾ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിട്ടില്ല.