ലോകകപ്പിൽ ആഘോഷങ്ങൾ ക്ക് കടുത്ത നിയന്ത്രണംഏർപ്പെടുത്തി ഖത്തർ; ലൈംഗികനിയന്ത്രണവും മദ്യനിരോധനവും ഉള്‍പ്പെടെയുള്ള കടുത്ത നിയമങ്ങൾ  

single-img
9 July 2022

ഖത്തർ: ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാൻ വലിയ ഒരുക്കങ്ങൾ ആണ് ഖത്തർ നടത്തുന്നത്. എന്നാൽ ഫുട്ബോൾ കാണാൻ വന്നു ഖത്തറിൽ അടിച്ചുപൊളിക്കാം എന്ന് കരുതിയെങ്കിൽ തെറ്റി. ആഘോഷങ്ങള്‍ക്ക് ഖത്തർ അതിര് നിശ്ചയിച്ചിട്ടുണ്ട്. ലൈംഗികനിയന്ത്രണവും മദ്യനിരോധനവും ഉള്‍പ്പെടെയുള്ള കടുത്ത നിയമങ്ങൾ ആണ് ഖത്തര്‍ ലോകകപ്പിനൊരുങ്ങുക്കിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ മുൻകരുതൽ നടപടികൾ ആണ് സ്വീകരിക്കുക. ജയിലിലാകാൻ വരെ സാധ്യതയുണ്ട്. മയക്കുമരുന്ന് കടത്തലും ഉപയോഗവും ലോകകപ്പിനിടെ ചെയ്യുന്നതെങ്കില്‍ പിന്നെ തലകാണില്ല.

വിവാഹത്തിനുമുമ്പ് ലൈംഗികബന്ധം പാടില്ല എന്ന് പറയുന്ന രാജ്യമാണ് ഖത്തർ. അതുകൊണ്ട് തന്നെ ലോകകപ്പ് നടക്കുന്ന സമയത്ത് കര്‍ശന ലൈംഗികനിയന്ത്രണം ആണ് രാജ്യത്ത് നടപ്പിലാക്കുന്നത്. നിയമവിരുദ്ധമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാൽ ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കും. ലോകകപ്പ് കാണാൻ എത്തിയതാണ് എന്ന് പറഞ്ഞാലും ഇളവുകൾ ഉണ്ടാകില്ലെന്നാണ് സൂചന. അവിവാഹിതരായ സ്ത്രീപുരുഷന്മാര്‍ പരസ്പരം മുറികൾ പങ്കിടുന്നതിലും വിലക്കുണ്ട്. വ്യത്യസ്ത കുടുംബപേരുകളുള്ള വ്യക്തികൾ ആണ് മുറികൾ ആവശ്യപ്പെടുന്നതെങ്കിൽ ബുക്കിങ്ങില്‍നിന്ന് വിലക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സ്വവര്‍ഗലൈംഗികതയും ഖത്തർ അനുവദിക്കുന്നില്ല.

പൊതുസ്ഥലത്തെ മദ്യപാനത്തിന് വിലക്കുള്ള രാജ്യമാണ് ഖത്തർ. ലോകകപ്പിന്റെ ഭാഗമായുള്ള മദ്യപാനപാർട്ടികളും ഖത്തറിൽ അനുവദിക്കില്ല. മദ്യപാനത്തിനു പിടിക്കപ്പെട്ടാൽ കർശനമായ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. എന്നാൽ, ലോകകപ്പിന്റെ സമയത്ത് യൂറോപ്യൻ രാജ്യങ്ങളടക്കമുള്ളവരുടെ താത്പര്യമനുസരിച്ച് പ്രത്യേക ഫാൻ സോണുകളിൽ മദ്യം അനുവദിക്കാൻ ആലോചനയുണ്ട്. പൊതുസ്ഥലത്ത് ശരീരം ശരിയായി മറയ്ക്കാതെ വസ്ത്രം ധരിക്കുന്നവരും കുടുങ്ങും. പുരുഷന്മാരും സ്ത്രീകളും പരസ്യമായി സ്നേഹം പ്രകടിപ്പിക്കുന്നതിനും വിലക്കുണ്ടാകും.കൊക്കെയ്ൻ അടക്കമുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരോ കടത്തുന്നവരോ ദയവായി ലോകകപ്പിനു വരേണ്ടെന്നാണ് ഖത്തർ പറയുന്നത്. ഖത്തറിലേക്ക് മയക്കുമരുന്ന് കടത്തുന്നവർക്ക് 20 വർഷംവരെ തടവും 1,00,000 റിയാൽ (ഏകദേശം 21.50 ലക്ഷം രൂപ) മുതൽ 3,00,000 റിയാൽ (ഏകദേശം 64.50 ലക്ഷം രൂപ) വരെ പിഴയും ലഭിക്കും. കുറ്റം ആവർത്തിച്ചാൽ ജീവപര്യന്തം തടവോ വധശിക്ഷയോവരെ ലഭിക്കാനും സാധ്യതയുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായോ കള്ളക്കടത്തുകാരുമായോ അടുത്തബന്ധം പുലർത്തുന്നവരെയും കടുത്തശിക്ഷ കാത്തിരിക്കുന്നു. ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള ടീമുകൾ അവരുടെ ഫുട്ബോൾ ആരാധകരോട് ഖത്തറിലെത്തി മാന്യമായി പെരുമാറണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോകകപ്പിനിടെ മയക്കുമരുന്ന് കടത്തുന്നവരെ പിടികൂടാൻ ഖത്തറിലെ ഉദ്യോഗസ്ഥരുമായി പൂർണമായി സഹകരിക്കുമെന്ന് ബ്രിട്ടീഷ് പോലീസും അറിയിച്ചിട്ടുണ്ട്.