രക്ഷാകവചം ഉപേക്ഷിച്ച് അന്വേഷണത്തോട് സഹകരിക്കണം; ഈ മുഖ്യമന്ത്രി അധികാരത്തിലിരിക്കുന്ന കാലത്തോളം കേസ് തെളിയില്ല: കെ സുരേന്ദ്രൻ

single-img
8 June 2022

സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട കേസിൽ സ്വപ്ന സുരേഷ് കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയതോടെ സ്വർണ്ണക്കടത്ത് കേസിന്‍റെ അന്വേഷണം തടയാനാണ് സർക്കാർ നീക്കമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേസിലെ പ്രധാന പ്രതി സരിത്തിനെ പാലക്കാട്ടെ ഫ്ലാറ്റിൽ നിന്നും തട്ടിക്കൊണ്ട് പോയത് ഇതിന്‍റെ തുടർച്ചയാണെന്നും കൊയിലാണ്ടിയിൽ നടന്ന വാർത്താസമ്മേളനത്തിൽ കെ സുരേന്ദ്രൻപറഞ്ഞു.

സ്വപ്നയ്ക്ക് സുരക്ഷ നൽകാൻ തയ്യാറാവണം. ഈ മുഖ്യമന്ത്രി അധികാരത്തിലിരിക്കുന്ന കാലത്തോളം കേസ് തെളിയില്ല. രക്ഷാകവചം ഉപേക്ഷിച്ച് അദ്ദേഹം അന്വേഷണത്തോട് സഹകരിക്കണം. സ്വർണ്ണക്കടത്തു കേസ് അട്ടിമറിക്കാൻ മുമ്പും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലിന്‍റെ പിറ്റേ ദിവസം പ്രതിയെ വിജിലൻസ് തട്ടിക്കൊണ്ട് പോയത് കേസ് അട്ടിമറിക്കാനാണോയെന്ന സംശയമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഇപ്പോഴത്തെ സാഹചര്യത്തിൽ അസാധാരണമായ സംഭവമാണ് കേരളത്തിൽ നടക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ രാജ്യദ്രോഹകേസിലാണ് ആരോപണം ഉയർന്നിരിക്കുന്നത്. അതീവ ഗൗരവതരമായ മൊഴിയാണ് പുറത്തുവന്നത്. ഇതിലും വലുത് പുറത്ത് വരാനുണ്ടെന്നാണ് മൊഴികൊടുത്ത ആൾ പറയുന്നത്. മുഖ്യമന്ത്രി അന്വേഷണം നേരിടുമെന്ന് പറയാൻ ഭയക്കുന്നതെന്താണ്? മടിയിൽ കനമില്ലാത്തതിനാൽ വഴിയിൽ ഭയമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി വസ്തുതകൾ തുറന്നു പറയണം.

മുഖ്യമന്ത്രി നടത്തിയ വിദേശ സന്ദർശനത്തിൽ ബാഗിൽ കറൻസി ഉണ്ടായിരുന്നെന്നാണ് സ്വപ്ന പറയുന്നത്. രണ്ട് വർഷം മുമ്പ് ബിജെപി ഇത് തുറന്ന് പറഞ്ഞതാണ്. അന്ന് എല്ലാവരും ഇത് രാഷ്ട്രീയ ആരോപണമാണെന്ന് പറഞ്ഞു. ബിജെപി പറഞ്ഞതെല്ലാം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.