അവശിഷ്ടങ്ങള്‍ കണ്ടെത്തി; നേപ്പാളില്‍ 4 ഇന്ത്യാക്കാർ ഉൾപ്പെടെ 22 പേരുമായി കാണാതായ വിമാനം തകര്‍ന്നതായി സ്ഥിരീകരണം
നേപ്പാളില്‍ 4 ഇന്ത്യാക്കാരടക്കം 22 പേരുമായി കാണാതായ വിമാനം തകര്‍ന്നതായി സ്ഥിരീകരണം. രാജ്യത്തെ മുസ്തങ്ങ് ജില്ലയിലെ കോവാങ്ങില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാണ് ഒടുവിൽ ലഭ്യമാകുന്ന വിവരം. ഇവിടെയുള്ള പ്രദേശവാസികളാണ് ഇക്കാര്യം നേപ്പാള്‍ സൈന്യത്തെ അറിയിച്ചത്. കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. 43 വര്‍ഷം പഴക്കമുള്ള 9 എന്‍-എഇടി ഇരട്ട എന്‍ജിന്‍ വിമാനമാണിത്.
ഇതുവരെ വിമാനത്തിലെ യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇന്ത്യക്കാർക്ക് പുറമെ രണ്ട് ജര്‍മന്‍ പൗരന്‍മാരും 13 നേപ്പാളി യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. നാല് ഇന്ത്യക്കാരും മുംബൈ സ്വദേശികളാണെന്ന് വിവരം. ഇന്ന് രാവിലെ പൊഖാറയിൽ നിന്ന് 9.55ന് പറന്നുയർന്ന താര എയർ വിമാനത്തിന് 15 മിനിറ്റിനുശേഷം കൺട്രോൾ ടവറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.
കോവാങ്ങില്‍ ലാംചെ നദിയ്ക്ക് സമീപത്തുവച്ച് വിമാനം തകര്‍ന്നുവീണെന്നാണ് പ്രദേശവാസികള്‍ സൈന്യത്തെ അറിയിച്ചതെന്ന് നേപ്പാള്‍ സൈനിക വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ച ഉള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി നേപ്പാള്‍ സൈന്യം കര, വ്യോമ മാര്‍ഗം പ്രദേശത്തേക്ക് പോയെങ്കിലും തിരികെ പോരുകയായിരുന്നു.